കൊല്‍ക്കത്ത: കിവീസിനെ പൊരിച്ചടുക്കി ഇന്ത്യക്ക് പരമ്പര. രണ്ടാം ടെസ്റ്റില്‍ 178 റണ്ണിന്റെ തകര്‍പ്പന്‍ വിജയത്തോടൊപ്പം റാങ്കില്‍ ഒന്നാം സ്ഥാനവും ടീം ഇന്ത്യക്ക്. ഇന്ത്യന്‍ മണ്ണിലെ 250-ാം ടെസ്റ്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ടായിരുന്നു.
പാക്കിസ്ഥാനെ പിന്തള്ളിയാണ് കോഹ്ലിയും കൂട്ടരും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. രണ്ടിന്നിങ്ങ്സിലും അര്‍ദ്ധസെഞ്ചുറി നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ മാന്‍ ഓഫ് ദി മാച്ച്. കോഹ്ലിയുടെ നായകത്വത്തില്‍ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ടെസ്റ്റ് പരമ്പരയാണ് നേടുന്നത്. നേരത്തെ ശ്രീലങ്കയെയും വിന്‍ഡീസിനെയും പരാജയപ്പെടുത്തിയിരുന്നു.
സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 316, 263, ന്യൂസിലാന്‍ഡ് 204, 197.
രണ്ടാം ഇന്നിങ്ങ്സില്‍ വിജയിക്കാന്‍ 376 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലാന്‍ഡിനെ 81.1 ഓവറില്‍ 197 റണ്‍സിന് എറിഞ്ഞിട്ടാണ് ഇന്ത്യ വിജയം കൈവരിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ മുഹമ്മദ് ഷമി, ആര്. അശ്വിന്, രവീന്ദ്ര ജഡേജ എന്നിവരാണ് കിവീസിനെ തകര്‍ത്തത്.
രണ്ടാം ഇന്നിങ്ങ്സില്‍ ഭേദപ്പെട്ട തുടക്കത്തിനുശേഷമാണ് കിവികള്‍ തകര്‍ന്നത്. ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ലാഥവും ഗുപ്റ്റിലും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 റണ്‍സെടുത്ത ഗുപ്റ്റിലിലെ അശ്വിന് മടക്കി. പിന്നീടെത്തിയ നിക്കോള്‍സും (24) തരക്കേടില്ലാതെ ബാറ്റ് വീശി. എന്നാല്‍ സ്കോര്‍ബോര്‍ഡില്‍ 104 റണ്‍സായപ്പോള്‍ നിക്കോള്‍സിനെ ജഡേജ രഹാനെയുടെ കൈകളിലെത്തിച്ചു. ഇതോടെ ന്യൂസിലാന്‍ഡിന്റെ തകര്‍ച്ചയും തുടങ്ങി. പിന്നീട് റോസ് ടെയ്ലറെ (4) അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കി.
സ്കോര്‍ 141-ല്‍ എത്തിയപ്പോള്‍ 148 പന്തില്‍ നിന്ന് 74 റണ്‍സെടുത്ത ലാഥമിനെ അശ്വിന് സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് അവസാന ആറ് വിക്കറ്റുകള്‍ 56 റണ്‍സിന് നിലംപൊത്തിയതതോടെ അനിവാര്യമായ പരാജയം അവര്‍ ഏറ്റുവാങ്ങി. ലാഥം പുറത്തായശേഷം 32 റണ്‍സെടുത്ത റോഞ്ചി, 18 റണ്‍സെടുത്ത ഹെന്റി എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. അഞ്ച് പേര് രണ്ടക്കം കടക്കാതെ മടങ്ങി.
227ന് എട്ട് എന്ന നിലയില്‍ നാലാം ദിനമായ ഇന്നലെ രണ്ടാം ഇന്നിങ്ങ്സ് ആരംഭിച്ച ഇന്ത്യ 36 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 263ന് പുറത്തായി. 120 പന്തുകളില്‍ നിന്ന് 58 റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്താകാതെ നിന്നു. ഭുവനേശ്വര്‍കുമാര്‍ 23 റണ്‍സെടുത്ത് വാഗ്നര്‍ക്ക് വിക്കറ്റ് സമ്മാനിച്ചപ്പോള്‍ ഷാമിയെ ബൗള്‍ട്ടും മടക്കി.കിവീസിനുവേണ്ടി ബൗള്‍ട്ട്, ഹെന്റി, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വീതവും വാഗ്നര്‍ ഒരു വിക്കറ്റും വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: