നെയ്യാറ്റിന്‍കര: എംഎല്‍എയുടെ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങുന്നു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ബസ്സുകള്‍ ഇപ്പോഴും കട്ടപ്പുറത്തു തന്നെ. ആകെ 112 ഷെഡ്യൂളുകളില്‍ നിലവില്‍ 7080 സര്‍വീസുകള്‍ മാത്രമാണ് നിലവിലുള്ളത്. സ്കാര്‍പ്പ് ചെയ്യപ്പെട്ട 20 ബസുകള്‍ക്ക് പകരം ലഭിച്ചത് മൂന്ന് ബസുകള്‍ മാത്രമാണ്. പകരം ലഭിക്കുന്ന ബസുകളെ സ്വന്തം പേരിലാക്കി തീര്‍ക്കാനാ
ണ് പല തൊഴിലാളിസംഘടനകളുടെയും ശ്രമം. വിവിധ റൂട്ടുകളില്‍ ഓടുന്ന ചെയിന്‍ സര്‍വീസുകളെ വെട്ടികുറച്ച് ഇടതുപക്ഷ സംഘടനകളുടെ സമാന്തരവാഹന സര്‍വീസുകളെ വളര്‍ത്തുകയാണ് പുതിയ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. പുതിയ ബസുകള്‍ നിരത്തിലിറക്കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞ എംഎല്‍എയുടെ വാഗ്ദാനങ്ങള്‍ ഇപ്പോഴും കടലാസില്‍ ഒതുങ്ങുകയാണ്.
നിരവധി വിദ്യാലയങ്ങളുള്ള ധനുവച്ചപുരം, വെള്ളറട, മലയോര പ്രദേശമായ മണവാരി, പെരുങ്കടവിള, മൈലച്ചല്, ഒറ്റശേഖരമംഗലം തുടങ്ങിയ റൂട്ടുകളില്‍ ഇടയ്ക്കിടെ സര്‍വീസുകള്‍ വെട്ടികുറക്കുന്നതു കാരണം സ്കൂള്‍ കുട്ടികളും നാട്ടുകാരും ബുദ്ധിമുട്ടുകയാണ്. പുതുതായി പത്തിലധികം ബസുകള്‍ കൂടി അനുവധിച്ചാല്‍ മാത്രമേ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളു. എത്രയും വേഗം നെയ്യാറ്റിന്‍കര എംഎല്‍എ ഇടപ്പെട്ട് പുതിയബസുകള്‍ അനുവധിക്കുകയും സര്‍വീസുകള്‍ മുടങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണവുമെന്നാണ് ജനങ്ങളുടെ ആവിശ്യം. ഡിപ്പോയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെങ്കിലും ഡീസല്‍ പമ്പിന്റെയും ശൗചാലയങ്ങളുടെയും പ്രവര്‍ത്തനം വൈകുന്നു. ഇത്തരത്തിലുള്ള ദുരിതങ്ങള്‍ക്കെതിരെ ഡിപ്പോ അധികൃതര്‍ക്കും വകുപ്പ് മന്ത്രിക്കും ഭീമമായ ഒപ്പു ശേഖരണം നടത്തി പരാതി നല്‍കാനാണ് ഒരുവിഭാഗം തൊഴിലാളികളും നാട്ടുകാരുടെയും തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: