കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിലെ സമീപ പ്രദേശങ്ങളിലെയും മാലിന്യ നിക്ഷേപത്തിന് പരിഹാരം കാണണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു. റോഡ് വശങ്ങളിലെയും, ആളൊഴിഞ്ഞ പ്രദേശങ്ങളിലെയും മാലിന്യ നിക്ഷേപത്തിനെതിരെ നടപടി വേണമെന്നാണ് ഏറെപ്പേരും ആവശ്യപ്പെട്ടത്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സംവിധാനങ്ങളില്ലാത്ത കാഞ്ഞിരപ്പള്ളിയിലും പരിസരങ്ങളിലും പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ അലക്ഷ്യമായി നിക്ഷേപിച്ചിരിക്കുന്ന കാഴ്ചയാണ്. മേഖലയിലെ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളും, പോലീസും, മറ്റു വകുപ്പുകളും സഹകരിച്ച് കര്‍ശന നടപടികള്‍ സ്വീകരിച്ച് മാലിന്യ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് താലൂക്ക് വികസന സമിതിയില്‍ ഉയര്‍ന്ന പ്രധാന ആവശ്യം. സര്‍ക്കാര്‍ കാര്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവല്‍ സ്റ്റേഷന്റെ പരിസരവും മാലിന്യം കൊണ്ടു നിറഞ്ഞു.
നഗര മദ്ധ്യത്തിലൂടെ ഒഴുകുന്ന ചിറ്റാര്‍ പുഴ നിറയെ മാലിന്യങ്ങളാണ്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് ടൗണ്‍ ഹാള്‍ വളപ്പിലെ മാലിന്യ നിക്ഷേപം കര്‍ശനമായി തടഞ്ഞുകൊണ്ട് ഉത്തരവിട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് നടത്തി വന്ന മാലിന്യ നീക്കവും നിലച്ചു. ഇതോടെ മാലിന്യ നിക്ഷേപം ചിറ്റാര്‍ പുഴയിലും സമീപ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ പാതയോരങ്ങളിലും പറമ്പുകളിലുമായി.
ദേശീയ പാത ഉള്‍പ്പടെ താലൂക്കിലെ ഒട്ടുമിക്ക റോഡുകളുടെ അരുകിലും മാലിന്യങ്ങള്‍ നിറച്ച ചാക്കുകെട്ടുകള്‍ പതിവു കാഴ്ചയാണ്. ഗ്രാമ പ്രദേശിങ്ങളിലേക്കുള്ള പാതയോരങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും മാലിന്യ നിക്ഷേപം പതിവായതോടെ ഗ്രാമ വാസികളും ദുരിതത്തിലായിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി മേഖലയിലെ സ്ളോട്ടര്‍ ഹൗസുകള്‍ പരിശോധിച്ച് മതിയായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാതെയും, അനധികൃതമായും പ്രവര്‍ത്തിക്കുന്നവയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യമുയര്‍ന്നു. മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാന്‍ ത്രിതല പഞ്ചായത്ത് ഭരണസമിതികളോട് നടപടി സ്വീകരിക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു.
മണ്ഡല കാലം അടുത്തതോടെ ശബരിമല തീര്‍ത്ഥാടകര്‍ കടന്നു പോകുന്ന റോഡുകളും സമാന്തര പാതകളും നവീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കാഞ്ഞിരപ്പള്ളി എരുമേലി റോഡ്, എരുമേലി –മൂക്കന്‍പ്പെട്ടി റോഡ് എന്നിവടങ്ങളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്നും വികസനസമിതിയില്‍ ആവശ്യപ്പെട്ടു. ശബരിമല സീസണ് മുന്നോടിയായി റോഡുകളുടെ പുനരുദ്ധാരണം നടത്താന്‍ നടപടികള്‍ വേണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് സമിതി ആവശ്യപ്പെട്ടു. ഡോ. എന്‍. ജയരാജ് എംഎല്‍എ, തഹസില്‍ദാര്‍ ജോസ്ജോര്‍ജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കെ. രാജേഷ്, കോരൂത്തോട് പഞ്ചായത്ത് പ്രസിഡന്റുമാരായ സുധീര്‍, ജോളി ഡോമിനിക്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ വികസന സമിതി യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: