ജ്ഞാനം ഉദിക്കുംവരെ മനസ്സെന്നും ബുദ്ധിയെന്നുമുള്ള വൃത്തിഭേദം നിലനില്ക്കും. ഗുരുവാക്യം മാത്രമാണ് സാധകന് ശരണീയമായ ഏകജ്ഞാന പ്രകാശം. ജ്ഞാനപ്രകാശത്തിലൂടെ ബുദ്ധിയെ ഈശ്വരനില്‍ സുസ്ഥിരമാക്കണം. ഗുരുമാത്രമാകുന്ന സത്യത്തില്‍ ബുദ്ധിയെ അചഞ്ചലമായി നിലനിര്‍ത്തുന്ന കഴിവിനെയാണ് ശ്രദ്ധ എന്നു പറയുന്നത്. ശ്രദ്ധയാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള അത്തരം ബുദ്ധിയെയാണ് നിശ്ചയാത്മക ബുദ്ധി എന്നുപറയുന്നത്. അങ്ങനെ നിങ്ങള്‍ നിശ്ചയാത്മക ബുദ്ധിയുടെ ഉടമയായി തീരുമ്പോള്‍ വിഷയസുഖങ്ങളോടുള്ള മോഹങ്ങളില്‍നിന്ന് നിസ്സംഗത പാലിക്കാന്‍ കഴിയും.
മന്ത്രം ജപിക്കുന്നതുപോലെ ”ബ്രഹ്മസത്യം ജഗന്മിഥ്യ” എന്ന് ഉരുവിടുന്നതുകൊണ്ട് ഒരുവന് ജ്ഞാനിയാകുന്നില്ല. ലോകം മിഥ്യയാണെന്ന് പറയുന്നവര്‍ സംസാരവിഭവങ്ങളുടെ പിന്നാലെ പരക്കം പായുന്നതും നിസ്സാര കാരണങ്ങളാല്‍ ഭഗ്ന മനസ്കരാകുന്നതും കണ്ടിട്ടുണ്ട്. ഇത് ജ്ഞാനമാണോ! ഇത് വിശ്വാസമാണോ! അത് വെറും കാപട്യം മാത്രമാണ്. മഹാവാക്യങ്ങളിലെ നിഗൂഢ സമ്പത്ത് ഉപനിഷത്തുകള്‍ ഉള്‍ക്കൊള്ളുന്നു. പക്ഷേ നിങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ള ജ്ഞാനം തേജോമായമാകണമെങ്കില് സദ്ഗുരുവിന്റെ ചേവടികളില്‍ അഭയം പ്രാപിക്കുകതന്നെ വേണം. അല്ലാതെ മറ്റു കുറുക്ക് വഴികളില്ല. മുമുക്ഷ കൃപയ്ക്കും ജ്ഞാനത്തിനുംവേണ്ടി നടത്തുന്ന പ്രാര്‍ത്ഥനയുടെ പ്രതീകമാണ് പരിവ്രാജകന്റെ ഭിക്ഷാടനം.
ബുദ്ധിയില്‍ ആത്മജ്ഞാനം ഉദിക്കണം. അപ്പോള്‍ മനസ്സാകുന്ന തരംഗിണി വറ്റിവരളും. ബുദ്ധി വൃത്തിരഹിതമാകും. അതായത് നിശ്ചല പ്രജ്ഞ. ഈ ജ്ഞാനാവസ്ഥയില്‍ ബുദ്ധിക്ക് ഗുണങ്ങളുടെ ലാഞ്ചന ഉണ്ടായിരിക്കില്ല. ബുദ്ധി ബോധത്തിന്റെ ഉപാധിമാത്രമാണ്. അജ്ഞാനാവസ്ഥയില്‍ ബുദ്ധി വിഷയജ്ഞാനത്തിന്റെ ആസ്ഥാനമാണ്. ആത്മജ്ഞാനാവസ്ഥയില്‍ ബുദ്ധിക്ക് വൃത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: