കൊച്ചി: നഗരസഭ മേയര്‍ക്ക് നേരെ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പരാക്രമം. മേയറുടെ ക്യാബിനില്‍ കയറി നടത്തിയ മര്‍ദ്ദനത്തില്‍ വനിതാ കൗണ്സിലര്മാരുള്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതോടെ ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരുമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് രംഗം ശാന്തമാക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് 6.15 നാണ് സംഭവം. ഉച്ചക്ക് രണ്ടരയോടെ ചേര്‍ന്ന കൗണ്‍സില്‍ യോഗം സമാപ്പിക്കാറായപ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. മേയറെ സ്ഥിരമായി പ്രതിപക്ഷ കൗണ്‍സിലര്‍ സുനില സെല്‍വം കുറ്റപ്പെടുത്തുന്നതിനെതിരെ ഭരണപക്ഷത്തെ അന്‍സ ജെയിംസ് ഉപദേശം നല്‍കിയതാണ് പ്രശ്നത്തിന് തുടക്കം. നമ്മള് സ്ത്രീകളാണെന്നും പരസ്പരം പോരടിക്കുന്നത് ശരിയല്ലെന്നും മേയറെ പരസ്യമായി ആക്ഷേപിക്കുന്നത് സ്ത്രീ എന്ന പരിഗണനയില്‍ ഒഴിവാക്കണമെന്നും അന്‍സ ജെയിംസ് പറഞ്ഞതോടെ സുനില സെല്‍വം മറുപടിയുമായി എഴുന്നേറ്റു. എന്നാല്‍ നേരത്തെ സംസാരിക്കാന്‍ അവസരം നല്‍കിയതാണെന്നും കൗണ്‍സില്‍ സമാപിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നതിനാല്‍ മറുപടി നല്കി സമയം കളയേണ്ട ഗൗരവം ഇതിനില്ലെന്നും പറഞ്ഞ് മേയര്‍ തുടര്‍നടപടിയുമായി മുന്നോട്ട് പോയി.
എന്നാല്‍ മൈക്കിലൂടെ അതിശക്തമായി ഒച്ചവെച്ച് സഭ അലങ്കോലപ്പെടുത്താല് സുനില സെല്‍വം ശ്രമിച്ചതോടെ നിയമ നടപടി സ്വീകരിക്കേണ്ടിവരും എന്ന് മേയര്‍ സുനിലക്ക് മുന്നറിയിപ്പ് നല്കി. ഇത് ചെവിക്കൊള്ളാന്‍ തയ്യാറാകാതിരുന്ന സുനിലയുടെ കൂടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരും ബഹളം വെച്ചതോടെ അജണ്ട പാസാക്കി കൗണ്‍സില്‍ പിരിഞ്ഞതായി അറിയിച്ച് മേയര്‍ തന്റെ മുറിയിലേക്ക് മടങ്ങി. ഇതോടെ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ ബെന്നി ഫെര്‍ണാണ്ടസ്.
ബേസില്‍, ഷംസു എന്നിവരുടെ നേതൃത്വത്തില്‍ മേയറെ തടഞ്ഞുനിര്‍ത്തി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യവുമായി മേയറെ വളഞ്ഞതോടെ ഭരണ പക്ഷത്തെ വനിതാ കൗണ്‍സിലര്‍മാര്‍ മേയറുടെ രക്ഷക്കെത്തി. ഇതോടെ ബെന്നി ഫെര്‍ണാണ്ടസ് മേയറെ വട്ടം കയറിപ്പിടിച്ചു. മേയറെ ആക്രമിക്കുന്നത് കണ്ട് യുഡിഎഫ് കൗണ്‍സിലര്‍മാരായ ഗ്രേസി, എ എക്സ് ഫ്രാന്‍സിസ്, സൂധീര്‍ എന്നിവര്‍ ചേര്‍ന്ന് ബെന്നിയെ പിടിച്ച് മാറ്റാനുള്ള ശ്രമത്തിനിടെ ഫ്രാന്‍സിസിനേയും ഗ്രേസിയേയും ബെന്നി മര്‍ദ്ദിക്കുകയായിരുന്നു. ശക്തമായ പിടിവലിക്കിടെ മുറിയില്‍ പ്രവേശിച്ച മേയര്‍ക്ക് നേരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ച്ചെയ്യാന്‍ ശ്രമിച്ചതോടെ ഭരണപക്ഷത്തെ ടി കെ അഷ്റഫ്, പ്രേമന്, ടി ജെ വിനോദ്, പി എം ഹാരിസ് എന്നിവര്‍ ചേര്‍ന്ന് സംരക്ഷണ വലയം തീര്‍ത്തു. ഒരുമണിക്കൂറോളം നീണ്ട വാഗ്വാദങ്ങള്‍ക്കൊടുവില്‍ മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഇരുവിഭാഗത്തേയും പിന്തിരിപ്പിക്കുകയായിരുന്നു. മേയറേയും വനിതാ കൗണ്‍സിലര്‍മാരെയും കയ്യേറ്റം ചെയ്ത ബെന്നി, ബേസില്‍, ഷംസു എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭരണ പക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: