കൊട്ടാരക്കര: പിണറായി ഭരണത്തില്‍ പട്ടികജാതിക്കാരിയായ സിപിഎം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും രക്ഷയില്ല. പഞ്ചായത്തിന്റെ പരാതിയില്‍ അന്വേഷണം നടത്താതെ വിദ്യാഭ്യാസവകുപ്പും പ്രസിഡന്റിനെ അപമാനിച്ചു.
സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ക്ഷണിച്ചുവരുത്തിയശേഷം പട്ടികജാതിക്കാരിയാണെന്ന കാരണം പറഞ്ഞ് അനുവദിക്കാതിരുന്ന ഹെഡ്മാസ്റ്ററുടെ നടപടി ശരിവച്ചാണ് വിദ്യാഭ്യാസവകുപ്പ് പഞ്ചായത്ത് പ്രസിഡന്റിനെ വീണ്ടും അപമാനിച്ചത്.
ആഗസ്റ്റ് 15ന് ഉമ്മന്നൂര്‍ ഗവ.എല്‍പിഎസിലായിരുന്നു സംഭവം. ക്ഷണം സ്വീകരിച്ച് രാവിലെ സ്കൂളിലെത്തിയ ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ കേശവന്‍കുട്ടിയുടെ കൈയില്‍ നിന്ന് ഹെഡ്മാസ്റ്റര് വിക്ടര്‍ ജയിംസ് ദേശീയപതാക പിടിച്ചുവാങ്ങുകയും ‘പട്ടികജാതിക്കാരി പതാക ഉയര്‍ത്തേണ്ട’ എന്നധിക്ഷേപിച്ച് വേദിയില്‍ നിന്നു പുറത്താക്കുകയുമായിരുന്നു. തുടര്‍ന്ന് ഹെഡ്മാസ്റ്റര് പതാക ഉയര്‍ത്തുകയായിരുന്നുവെന്ന് ഗീത പറയുന്നു.
നേരിട്ട അപമാനത്തെപ്പറ്റി പ്രസിഡന്റ് പഞ്ചായത്ത് കമ്മറ്റിയില്‍ വിശദീകരിച്ചു. സംഭവത്തില്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി, വിദ്യാഭ്യാസ വകുപ്പിന് പരാതി നല്കി.
വിദ്യാഭ്യാസവകുപ്പ് ഹെഡ്മാസ്റ്ററുടെ നടപടിയെ ന്യായീകരിക്കുകയായിരുന്നു. വെളിയം എഇഒയാണ് പഞ്ചായത്ത് പ്രസിഡന്റെ പരാതി നിലനില്ക്കുന്നതല്ലെന്നു കാണിച്ച് ഹെഡ്മാസ്റ്ററെ കുറ്റമുക്തനാക്കിയത്. പരാതിക്കാരിയായ തന്നില്‍ നിന്നോ ദൃക്സാക്ഷികളില്‍ നിന്നോ നിജസ്ഥിതി അറിയാതെയാണ് എഇഒ റിപ്പോര്‍ട്ട് നല്‍കിയതെന്ന് പ്രസിഡന്റ് പറഞ്ഞു.
പ്രസിഡന്റിനു നേരിട്ട അപമാനം പ്രത്യേക അജണ്ടയാക്കി ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നു. ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി, കൊല്ലം ഡിഡിഇ എന്നിവര്‍ക്കു പഞ്ചായത്ത് നേരിട്ട് പരാതി നല്കി. പരാതി നിലനില്‍ക്കുമ്പോഴാണ് ഹെഡ്മാസ്റ്ററെ എഇഒ കുറ്റവിമുക്തനാക്കിയത്.
നടപടി ആവശ്യപ്പെട്ട് പട്ടികജാതി സംഘടനകളുള്‍പ്പടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രക്ഷോഭത്തിനാണ് നീക്കം. സര്‍ക്കാരിന് നാണക്കേടാണന്ന് കാട്ടി സംഭവം മൂടിവയ്ക്കാനും നീക്കം നടന്നതായി സൂചനയുണ്ട്. ഉത്തര ഭാരതത്തിലെ ദളിത് പ്രശ്നങ്ങളെ നാടാകെ പ്രചരിപ്പിച്ച സിപിഎമ്മിന്റെ യഥാര്‍ത്ഥമുഖമാണ് വെളിപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: