തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ പൂഞ്ഞാറിലെയും പാലക്കാട്ടെയും തെരഞ്ഞെടുപ്പ് ചുമതലക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം ഒരുങ്ങുന്നു. ഏരിയാ കമ്മിറ്റി വരെയാണ് നടപടി സാധ്യത. തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിപിഎം സംസ്ഥാന കമ്മിറ്റി ഇവരോട് വിശദീകരണം തേടാന്‍ തീരുമാനിച്ചു.
പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജിന്റെ വിജയത്തിന് കാരണമായത് സിപിഎം മണ്ഡലം കമ്മിറ്റിയുടെ വീഴ്ചകളാണെന്നാണ് പരാജയത്തെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ബേബിജോണ്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.
പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ജോര്‍ജ്ജിനു വേണ്ടി നിലകൊണ്ടു. ജനാധിപത്യ കേരളാകോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സി. ജോസഫിനൊപ്പം പ്രവര്‍ത്തനത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരെ ഉണ്ടായിരുന്നില്ല. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ പോലെയാണ് പി.സി. ജോര്‍ജ്ജ് പൂഞ്ഞാറില്‍ പ്രവര്‍ത്തിച്ചത്. ജനങ്ങള്‍ക്കിടയില്‍ ജോര്‍ജ്ജിന് സ്വാധീനമുണ്ടാകാന്‍ ഇത് കാരണമായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പാലക്കാട് എന്‍.എന്‍. കൃഷ്ണദാസിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത് ജയിക്കുമെന്ന ഉറപ്പിലായിരുന്നു. എന്നാല്‍ ഇവിടെ വിഭാഗീയതയാണ് പാര്‍ട്ടിക്ക് തിരിച്ചടിയായത്. കൃഷ്ണദാസിന് സിപിഎമ്മിനുള്ളില്‍ നിന്ന് വലിയ എതിര്‍പ്പാണ് ഉണ്ടായതെന്ന് തോല്‍വിയെ കുറിച്ച് അന്വേഷിച്ച എം.വി. ഗോവിന്ദന് കമ്മീഷന് ചൂണ്ടിക്കാട്ടി. പാലക്കാട്ടെ വിഭാഗീയത അവസാനിപ്പിക്കാന്‍ സംഘടനാതലത്തില്‍ ശക്തമായ നടപടിയും അഴിച്ചുപണിയും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: