കാലടി: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള കാലടി പൂര്‍ണ ഓഡിറ്റോറിയത്തില്‍ പെന്തക്കോസ് സഭയുടെ നേതൃത്വത്തില്‍ സുവിശേഷപ്രസംഗം നടന്നത് വിവാദമാകുന്നു. പല ദിവസങ്ങളിലായി നടന്ന സുവിശേഷം കേള്‍ക്കാന്‍ നിരവധി വിശ്വാസികളാണ് എത്തിയിരുന്നത്. ദേവസ്യ മുല്ലക്കരയായിരുന്നു പ്രഭാഷകന്‍.
ഹിന്ദു മതാചാരപ്രകാരമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഓഡിേറ്റാറിയവും ഇതിനോടു ചേര്‍ന്നുള്ള മുറികളും ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന ദേവസ്വം ബോര്‍ഡിന്റെ കരാറിന് വിരുദ്ധമായിട്ടാണ് ഓഡിറ്റോറിയം ഒരുവര്‍ഷം വാടകക്ക് എടുത്തിരിക്കുന്ന കരാറുകാരന് സുവിശേഷത്തിനായി വിട്ടുനല്‍കിയത്. വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. ഇവിടെ മത്സ്യ മാംസാദികള്‍ അടങ്ങിയ ഭക്ഷണമാണ് സുവിശേഷം കേള്‍ക്കാനെത്തിയവര്‍ക്ക് നല്‍കിയത്.
പൂര്‍ണ ഓഡിറ്റോറിയത്തിനോടു ചേര്‍ന്നാണ് ദേവസ്വം ബോര്‍ഡിന്റെ രാജരാജേശ്വരി ക്ഷേത്രവും ഗണപതിക്ഷേത്രവും സ്ഥിതിചെയ്യുന്നത്. ഹിന്ദു സ്ഥാപനങ്ങള്‍ നിര്‍ബന്ധിത മതംമാറ്റം നടത്തുന്ന സംഘടനകള്‍ക്ക് വിട്ടുനല്‍കിയ ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ വിവിധ ഹിന്ദുസംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തി. ഈ ഓഡിറ്റോറിയത്തിനോടു ചേര്‍ന്നാണ് ശ്രീശങ്കരാചാര്യരുടെ പിന്‍തലമുറക്കാരെന്ന് അറിയപ്പെടുന്ന കാപ്പിള്ളി ഇല്ലവും നിരവധി നമ്പൂതിരി കുടുംബങ്ങളും താമസിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അസി. കമ്മീഷണര്‍ വി.എസ്. ബാലാജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: