കൊച്ചി: ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ പ്ലാന്റുകള്‍ ഷട്ട്ഡൗണിനു ശേഷം പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹൈഡ്രോകാര്‍ബണ്‍ വാതകങ്ങള്‍ നേരിട്ട് അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് തടയാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുള്ള നിര്‍ദേശം നല്കി.
വാതകങ്ങള്‍ സ്ക്രബറിലൂടെ കടത്തി വിടുക, പ്ലാന്റുകളുടെ പുനരാരംഭ പ്രക്രിയയില്‍ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുക എന്നീ നിര്‍ദേശങ്ങളാണ് ജില്ലാ കളക്ടര്‍ റിഫൈനറി മാനേജ്മെന്റിന് നല്‍കിയിരിക്കുന്നത്.
കുഴിക്കാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കൂട്ടികള്‍ വാതകം ശ്വസിച്ച് അവശനിലയിലായ സംഭവത്തെ കുറിച്ച് ഫാക്ടറീസ് ആന്റ് ബോയ്ലേഴ്സ് വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടറുടെ നിര്‍ദേശം.
ബിപിസിഎല്‍ കൊച്ചി റിഫൈനറിയിലെ സിഡിയു 3 എന്ന പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചു തുടങ്ങുന്ന പ്രക്രിയയിലാണ് മാറ്റങ്ങള്‍ വേണ്ടി വരിക. ഈ പ്ലാന്റില്‍ ആദ്യം ക്രൂഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റും തുടര്‍ന്ന് വാക്വം ഡിസ്റ്റിലേഷന്‍ യൂണിറ്റുമാണ് പ്രവര്‍ത്തിപ്പിക്കുന്നത്. വാക്വം ഡിസ്റ്റിലേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കുറച്ചു സമയത്തേക്ക് ഹൈഡ്രോ കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളേണ്ടതുണ്ട്. ഇത് ലോകമെമ്പാടും ഇത്തരം വ്യവസായശാലകളില്‍ അനുവര്‍ത്തിക്കുന്ന സാധാരണ രീതിയാണ്.
ഇത്തരത്തില്‍ പുറന്തള്ളിയ വാതകങ്ങള്‍ കാലാവസ്ഥയിലെ പ്രത്യേകത മൂലം കുഴിക്കാട് സ്കൂള്‍ മേഖലയില്‍ തങ്ങിനിന്നതാണ്, കുട്ടികള്‍ വാതകം ശ്വസിക്കാനും കുഴഞ്ഞു വീഴാനും ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: