കൊച്ചി: സംസ്ഥാനത്തെ പ്രമുഖരെ വകവരുത്താന്‍ കനകമലയില്‍ പിടിയിലായവര്‍ ലക്ഷ്യമിട്ടിരുന്നതായി കണ്ടെത്തി. രാഷ്ട്രീയക്കാര്‍, ന്യായാധിപന്മാര്, സൈനിക മേധാവികള്‍ തുടങ്ങി നാനാ തുറകളിലെ പ്രമുഖരെ വധിക്കുകയായിരുന്നു ലക്ഷ്യം. എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ആറംഗസംഘത്തെ 12 ദിവസത്തേയ്ക്ക് എന്‍ഐഎ കോടതി കസ്റ്റഡിയില്‍ വിട്ടു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്, ഹൈക്കോടതിയിലെ രണ്ട് ന്യായാധിപന്മാര്, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇവരുടെ ഹിറ്റ് ലിസ്റ്റിലുള്ളത്. സോഷ്യല്‍ നെറ്റ്വര്‍ക്ക് ആപ്ലിക്കേഷനായ ടെലിഗ്രാം ചാറ്റിലൂടെ കൈമാറിയ വിവരങ്ങളാണ് എന്‍ഐഎയ്ക്ക് ലഭിച്ചത്. പാക്കിസ്ഥാന് അനുകൂല സന്ദേശങ്ങളും ഇവര്‍ കൈമാറിട്ടുണ്ട്.
പ്രഥമ വിവര റിപ്പോര്‍ട്ട് എന്‍ഐഎ കോടതിയില്‍ നല്കി. ഐഎസ്പ്രചാരണം നടത്താനും ആള്‍ക്കാരെ ആകര്‍ഷിക്കാനും വിവിധ പേരുകളില്‍ നിരവധി സംഘടനയുണ്ടാക്കി പ്രവര്‍ത്തിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്. എന്‍ഐഎ സംഘം പത്തുപേരുടെയും വീട്ടില്‍ പരിശോധന നടത്തി. സന്ദേശം അയച്ച് അല്പസമയത്തിനുള്ളില് ഇല്ലാതാകുന്ന സംവിധാനമാണ് ടെലിഗ്രാം ചാറ്റ്. ലോകത്ത് ഭീകരവാദികള്‍ ഈ സംവിധാനത്തിലൂടെയാണ് ആശയവിനിമയം നടത്തുന്നത്.ഇവരില്‍നിന്ന് പിടികൂടിയ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് കൈമാറുമെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: