തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സിപിഎമ്മിലെ ടി.എന്‍. സീമ ദയനീയമായി പരാജയപ്പെട്ടതില്‍ സംസ്ഥാന സമിതി അംഗങ്ങളടക്കമുള്ള നേതാക്കള്‍ക്കെതിരെ നടപടി വരും. ഇതിനു മുന്നോടിയായി രണ്ട് സംസ്ഥാന സമിതി അംഗങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളോട് വിശദീകരണം തേടാന്‍ സിപിഎം തീരുമാനിച്ചു. വട്ടിയൂര്‍ക്കാവിലെ തോല്‍വി അന്വേഷിക്കാന്‍ നിയോഗിച്ച കെ.ജെ. തോമസ് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയുടെ മൊത്തം ചുമതലക്കാരനായിരുന്ന എം. വിജയകുമാര്‍, മണ്ഡലത്തിന്റെ ചുമതല വഹിച്ച പിരപ്പന്‍കോട് മുരളി എന്നീ സംസ്ഥാന സമിതി അംഗങ്ങളില്‍ നിന്നാണ് വിശദീകരണം തേടുന്നത്. സഹ ചുമതലക്കാരായിരുന്ന മുന്‍ മേയര്‍ കെ. ചന്ദ്രിക, ജില്ലാ കമ്മറ്റി അംഗങ്ങളായ ബി.എസ്. രാജീവ്, ഇ.ജി. മോഹനന്, പാളയം ജി. രാജന് എന്നിവരില്‍ നിന്നും വിശദീകരണം തേടും.
മണ്ഡലം കമ്മിറ്റിയുടെ ഭാഗത്തും ജില്ലയുടെ ചുമതലക്കാരിലും തുടക്കം മുതല്‍ പ്രവര്‍ത്തനത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടുണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. വട്ടിയൂര്‍ക്കാവില്‍ സിപിഎമ്മിന് ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് സീമയെ നിര്‍ത്തിയത്. തെരഞ്ഞെടുപ്പിനു മുന്‍പുള്ള വിലയിരുത്തലിലും സീമ ജയിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, കോണ്‍ഗ്രസിലെ കെ.മുരളീധരന് വിജയിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തെത്തിയ സീമ, തനിക്കുണ്ടായ പരാജയം അന്വേഷിക്കണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.
വിജയകുമാറും പിരപ്പന്‍കോട് മുരളിയും ആരോപണങ്ങള്‍ നിഷേധിച്ച് സംസ്ഥാന കമ്മറ്റി യോഗത്തില്‍ സംസാരിച്ചു. മുന്‍ ജില്ലാസെക്രട്ടറി മന്ത്രി കടകംപള്ളി സുരേന്ദ്രനും ആരോപണങ്ങള്‍ നിഷേധിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലം ബിജെപിയുടെ ശക്തികേന്ദ്രമാണെന്ന് കടകംപള്ളി പറഞ്ഞു. എന്‍എസ്എസ്സിന് സ്വാധീനമുള്ള മണ്ഡലത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വളരുന്നു. സിപിഎമ്മിന് വിജയ സാധ്യത വട്ടിയൂര്‍ക്കാവില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിന്റെ ചുമതലക്കാരനായിരുന്ന പിരപ്പന്‍കോട് മുരളിയും കടകംപള്ളിയോട് യോജിച്ചു. എന്നാല്‍, മണ്ഡലം കമ്മറ്റിയുടെ അശ്രദ്ധയാണ് പരാജയ കാരണമെന്നായിരുന്നു നിലവിലെ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: