ന്യൂദല്‍ഹി: കരസേനാ മേധാവി ജനറല്‍ വി.കെ.സിംഗും കേന്ദ്ര പ്രതിരോധ മന്ത്രാലയവും മറ്റൊരു ഏറ്റുമുട്ടലിന് കൂടി കളമൊരുങ്ങുന്നു. അസാം റൈഫിള്‍സിന്റെ ഡയറക്ടര്‍ ജനറല്‍ ഒഫ് സ്ഥാനത്തേക്ക് ഡയറക്ടര്‍ ജനറല്‍ ഒഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലഫ്.ജനറല്‍ എ.കെ.ചൗധരിയുടെ നിയമനവുമായി ബന്ധപ്പെട്ടാണിത്.
ചൗധരിയെ വി.കെ.സിംഗ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം ഇത് തള്ളി. തുടര്‍ന്ന് അസാം റൈഫിള്‍സിന്റെ മേധാവിയാകാന്‍ യോഗ്യതയുള്ളവരുടെ പട്ടിക നല്കാന് പ്രതിരോധ മന്ത്രാലയം സൈന്യത്തോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ സൈന്യം പട്ടിക ഇതുവരെ മന്ത്രാലയത്തിന് കൈമാറിയതുമില്ല.
ലഫ്.ജനറല്‍ എ.കെ.ചൗധരി, അഡ്ജുട്ടന്റ് ജനറല്‍ ലഫ്.ജനറല്‍ ജെ.പി.നെഹ്റ എന്നിവരുള്‍പ്പെടെ മൂന്നു പേരുടെ പട്ടികയാണ് സൈന്യം നേരത്തെ നല്‍കിയിരുന്നത്. അസാം റൈഫിള്‍സിന്റെ പൂര്‍ണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. സിംഗ് ശുപാര്‍ശ നല്കിയപ്പോള് തന്നെ പ്രതിരോധ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടായിരുന്നു എന്ന കാര്യം ആഭ്യന്തരമന്ത്രാലയം അദ്ദേഹത്തെ അറിയിച്ചു.
മാത്രമല്ല പ്രതിരോധ സെക്രട്ടറിയുടെയോ മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെയോ അംഗീകാരമില്ലാതെയാണ് ഇത്തരമൊരു ശുപാര്‍ശയെന്നും ജനറല്‍ സിംഗിനെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: