ന്യൂദല്‍ഹി: സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊന്ന് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ കേരള സര്‍ക്കാരിനോട് സുപ്രീംകോടതി വിശദീകരണം ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തി ചെയ്തവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറിക്കാണ് നിര്‍ദ്ദേശം നല്‍കിയത്. മൂന്നാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണം.
നിയമപരമായ മാര്‍ഗങ്ങളിലൂടെ മാത്രമേ തെരുവുനായ്ക്കളെ കൊല്ലാവൂ എന്ന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. കാലടിയില്‍ നായ്ക്കളെ പരസ്യമായി കൊന്ന് പ്രദര്‍ശിപ്പിച്ച സംഭവത്തിനെതിരെ മൃഗസ്നേഹികളുടെ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കാലടി സംഭവത്തിന്റെ ചിത്രങ്ങളും മാധ്യമവാര്‍ത്തകളും തെളിവുകളായി കോടതിക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് നിയമം ലംഘിച്ച് നടത്തിയ തെരുവുനായ്ക്കളുടെ കൂട്ടക്കൊലയ്ക്കെതിരെ കോടതി പ്രതികരിച്ചത്. ശരിയായ നടപടിയല്ല കാലടിയില്‍ ഉണ്ടായതെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
കാലടി സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ എടുത്ത നടപടി അടക്കം വിശദീകരിച്ചു വേണം സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. പേപ്പട്ടിയേക്കാള്‍ മനുഷ്യ ജീവന് വിലയുണ്ടെങ്കിലും നിയമ പ്രകാരമുള്ള മാര്ഗങ്ങളിലടെ മാത്രമേ നായകളെ കൊല്ലാന്‍ പാടുള്ളൂ. തെരുവുനായ്ക്കളുടെ നിയന്ത്രണത്തിനായി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
നായകളെ കൊന്ന് പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നവംബര്‍ 17ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: