തിരുവനന്തപുരം: സ്വാശ്രയ കോളേജ് മാനേജുമെന്റുമായി മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ ചര്‍ച്ച പാളി. ഫീസിളവും സ്കോളര്‍ഷിപ്പും അടഞ്ഞ അധ്യായമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു. സ്വാശ്രയ പ്രശ്നത്തില്‍ ഇനി ചര്‍ച്ച ഇല്ലെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
അടുത്ത വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്നാണ് മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചത്. മെറിറ്റ് സീറ്റിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് മാനേജ്മെന്റുകള്‍ സമ്മതിച്ചുവെന്ന് പ്രചരിച്ച വാര്‍ത്തകളെല്ലാം കെട്ടുകഥകളാണ്. നിലവില്‍ കോളേജുകള്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നുണ്ട്. ഇനി പുതിയൊരു സ്കോളര്‍ഷിപ്പ് വേണ്ടെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
രാവിലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാമെന്നായിരുന്നു ധാരണ. മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്കാവും ഇങ്ങനെ സ്കോളര്‍ഷിപ്പ് ലഭിക്കുക. എന്നാല്‍ ഇക്കാര്യങ്ങളൊന്നും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് മാനേജ്മെന്റുകളുടെ വിശദീകരണം.
സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റില്‍ ഇപ്പോള്‍ രണ്ട് തരം ഫീസാണ് ഈടാക്കുന്നത്. എസ്.സി, എസ്.ടി, ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് തുല്യമായ 25,000 രൂപ ഫീസാണ് ഈടാക്കുന്നത്. ബാക്കിയുള്ളവരില്‍ നിന്നും രണ്ടര ലക്ഷം രൂപയും ഈടാക്കും. ഇങ്ങനെ രണ്ടരലക്ഷം രൂപ നല്കുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: