കണ്ണൂര്‍: സമാധാനം നിലനില്‍ക്കുന്ന പള്ളിക്കുന്ന് പ്രദേശത്ത് അശാന്തിയുടെ വിത്തുപാകിയ സിപിഎം ക്രിമിനല്‍ നേതൃത്വം പ്രകോപനം സൃഷ്ടിച്ചുകൊണ്ട് നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് എറണാകുളം അമൃത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി ശരത്തിനെതിരെ അപവാദ പ്രചരണങ്ങളുമായി സിപിഎം രംഗത്തിറങ്ങിയതില്‍ ബിജെപി അഴീക്കോട് മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് പ്രതിഷേധിച്ചു.
ശരത്തിനെതിരെയുള്ള വധശ്രമം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും വ്യക്തമായ തെളിവുകളോടെ ക്യാമറദൃശ്യങ്ങള്‍ കയ്യില്‍ കിട്ടിയിട്ടും പോലീസ് പ്രതികളെ സംരക്ഷിക്കുകയാണ്. സംഭവത്തില്‍ ആസൂത്രകനെ പോലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ വ്യക്തമായ പങ്ക് പോലീസിന് ബോധ്യമായിരുന്നു. ഈ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ക്ക് പള്ളിക്കുന്നില്‍ നടന്ന ബോംബുകേസുകളിലും പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിന്റെ ഉത്തരവനുസരിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണ്.
സത്യസന്ധമായ അന്വേഷണത്തിലൂടെ മുഴുവന്‍ പ്രതികളെയും സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പ്രദേശത്ത് സമാധാനം നിലനിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: