കണ്ണൂര്‍ : കണ്ണൂരില്‍ ദളിത് സമൂഹത്തിന് നേരെ സിപിഎം നടത്തുന്ന അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദുമോഹന്‍ പറഞ്ഞു. സര്‍വ്വമംഗള സേവാ കേന്ദ്രത്തില്‍ നടന്ന മഹിളാ ഐക്യവേദി ജില്ലാ കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. നിരന്തരമായി ഹൈന്ദവ ദളിത് കുടുംബങ്ങളെ തിരഞ്ഞുപിടിച്ച് അക്രമം നടത്തുന്ന സിപിഎം ക്രൂരത അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ മഹിളാഐക്യവേദി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തിറങ്ങുമെന്നും ഇവര്‍ പറഞ്ഞു. പയ്യന്നൂര്‍ കോറോം നെല്ലിയാട് ലീഷ്മയെന്ന ദളിത് യുവതി അവരുടെ പറക്കമറ്റാത്ത കുഞ്ഞുങ്ങളേയും കൊണ്ട് താമസിക്കുന്ന സ്ഥലം ആരേയും കരളലിയിപ്പിക്കുന്നതാണ്. ദളിത് യുവതിയായതു കൊണ്ട് മാത്രം കഴിഞ്ഞ എട്ടുവര്‍ഷക്കാലം സിപിഎം ഓഫീസിലും പഞ്ചായത്തുകളിലും കയറി ഇറങ്ങിയിട്ടും ഒരു വീട് വെച്ചുകൊടുക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതറിഞ്ഞാണ് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മുന്നോട്ട് വന്ന് അവരുമായി സംസാരിക്കാന്‍ ഇവരുടെ കോറോം നെല്ലിയാട്ടെ താമസ സ്ഥലത്തെത്തിയത്. ഈ സമയത്താണ് 200 ഓളം വരുന്ന സിപിഎം സംഘം അകാരണണായി ദളിത് യുവതിയേയും കുടുംബത്തേയും ക്രൂരമായി അക്രമിച്ചത്. സ്ത്രീ സുരക്ഷാ വകുപ്പുള്‍പ്പെടെ ആരംഭിക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുളള സംസ്ഥാന ഭരണകൂടം മുന്‍കയ്യെടുക്കുമ്പോള്‍ കണ്ണൂരിലെ സിപിഎമ്മുകാര്‍ ദളിത് പീഡനം തുടരുകയാണ്. എത്രയും പെട്ടെന്ന് ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാവണമെന്നും ഇവര്‍ പറഞ്ഞു. യോഗത്തില്‍ മാലതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മഹിള ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന പ്രശാന്ത് സ്വാഗതം പറഞ്ഞു. ജലജ രാധാകൃഷ്ണന്, ഹിന്ദുഐക്യ വേദി സംഘടനാ സെക്രട്ടറി പ്രേമന് കൊല്ലംപറ്റ, ഒ.കെ.വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: