കണ്ണൂര്‍: പയ്യന്നൂര്‍ കോറോം നെല്ലിയാട് ലീഷ്മയെന്ന ദളിത് യുവതിയേയും അവരുടെ പറക്കമറ്റാത്ത കുഞ്ഞുങ്ങളേയും അക്രമിച്ച സിപിഎം നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. സിപിഎം ദളിത് വിഭാഗങ്ങള്‍ക്കെതിരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കോറോം നെല്ലിയാട്ടെ ദളിത് യുവതിയും കുടുംബവും. കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചതിന്റെ പേരിലും പിന്നോക്ക വിഭാഗത്തില്പ്പെട്ടുവെന്നുമുളള കാരണത്താല്‍ സിപിഎമ്മിന്റെ തുടര്‍ച്ചയായ അസഹിഷ്ണുതയ്ക്ക് പാത്രമാകേണ്ടി വന്ന നിരവധി കുടുംബങ്ങളാണ് ജില്ലയിലെ പാര്‍ട്ടിയുടെ വിവിധ ശക്തികേന്ദ്രങ്ങളിലുളളത്. വര്‍ഷങ്ങളായി സിപിഎം നടത്തിയ അതിക്രമങ്ങളുടെ ഫലമായി നാടുവിടേണ്ടി വന്ന എടാട്ടെ ചിത്രലേഖയെന്ന യുവതിയും കുടുംബവും മുതല്‍ ഏറ്റവും ഒടുവില്‍ ഏതാനും മാസം മുമ്പ് സിപിഎമ്മിന്റെ നിരന്തരം ഭീഷണിയും അപഹാസ്യത്തിലും മനംമടുത്ത് ആത്മഹത്യാശ്രമം നടത്തിയ തലശ്ശേരി കുട്ടിമാക്കൂലിലെ ദളിത് യുവതികളുടെ കുടുംബവും വരെ സിപിഎമ്മിന്റെ ദളിത് പീഡനത്തിന്റെ നേര്‍ചിത്രങ്ങളാണ്.
ലീഷ്മയെന്ന ദളിത് യുവതി അവരുടെ പറക്കമറ്റാത്ത കുഞ്ഞുങ്ങളേയും കൊണ്ട് താമസിക്കുന്ന സ്ഥലം ആരേയും കരളലയിപ്പിക്കുന്നതാണ്. ദളിത് യുവതിയായതു കൊണ്ടുമാത്രം കഴിഞ്ഞ എട്ടുവര്‍ഷക്കാലം സിപിഎം ഓഫീസിലും പഞ്ചായത്തുകളിലും കയറി ഇറങ്ങിയിട്ടും ഒരു വീട് വെച്ചു കൊടുക്കാന്‍ ഇതുവരെ അധികൃതരോ നഗരസഭയോ തയ്യാറായില്ല. ഇതറിഞ്ഞാണ് സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്ന് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവരുമായി സംസാരിക്കാന്‍ ഇവരുടെ കോറോം നെല്ലിയാട്ടെ താമസസ്ഥലത്തെത്തിയത്. ഈ സമയത്താണ് 200 ഓളം വരുന്ന സിപിഎം സംഘം അകാരണമായി ദളിത് യുവതിയേയും കുടുംബത്തേയും അവിടെയെത്തിയ ബിജെപി, സേവാഭാരതി, സഹകാര്‍ഭാരതി പ്രവര്‍ത്തകരേയും ക്രൂരമായി അക്രമിച്ചത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ നരകയാതന അനുഭവിക്കുന്ന പിന്നോക്ക കുടുംബങ്ങളെപ്പോലും സഹായിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎമ്മിന്റെ അസഹിഷ്ണുതാപരമായ നിലപാടാണ് ദളിത് കുടുംബത്തിനെതിരായ അക്രമം കാണിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങളിലെ പാവപ്പെട്ടവന് കൂടുതല്‍ പാവപ്പെട്ടവനായി കാണാനും പാര്‍ട്ടി ഇംഗിതത്തിനനുസരിച്ച് മാത്രം അവരെ ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന നിഷേധ നിലപാടാണ് പല പാര്‍ട്ടി ഗ്രാമങ്ങളിലും സിപിഎം പിന്തുടരുന്നത്. ദളിത് കുടുംബത്തിനു നേരെ നിഷ്ഠുരമായ അക്രമം നടത്തിയിട്ടും പോലീസ് നിഷ്ക്രിയമായാണ് പെരുമാറിയത്. പാര്‍ട്ടി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല.
പയ്യന്നൂര്‍ മേഖലയിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഇതര പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് സൈ്വര്യജീവിതം നയിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പോലീസിനെ നിഷ്ക്രിയമാക്കി പാര്‍ട്ടി ഭരണമാണ് ഇവിടങ്ങളില്‍ നടക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ കൈയ്യൂക്ക് കാട്ടിയും ഭീഷണിപ്പെടുത്തിയും പോലീസിന്റെ ഒത്താശയോടെ കഴിഞ്ഞ ഏതാനും മാസങ്ങളായി അഴിഞ്ഞാടുകയാണ്. സിപിഎമ്മിന്റെ ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനുളള ഒരുക്കത്തിലാണ് സംഘപരിവാര്‍ നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: