ഇന്ത്യന്‍ ചിത്രകലയിലെ ആധുനിക വാദത്തിന്റെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രധാനികളില്‍ ഒരാളാണ് യൂസഫ് അറയ്ക്കലിന്റെ വിടവാങ്ങലോടെ നമ്മെ വിട്ടുപിരിയുന്നത്.
ഒരു ചിത്രകാരന്റെ അല്ലെങ്കില്‍ കലാകാരന്റെ രൂപപ്പെടലിന് ചരിത്രത്തിന്റെ പല അടരുകളുണ്ട്. അതിലേറ്റവും പ്രധാനമായ ഒന്നാണ് അയാളുടെ ജന്മദേശവും കാലവും. ഒരാള്‍ ജനിച്ചത് എവിടെയെന്നത് അയാളുടെ വളര്‍ച്ചയെ സംബന്ധിച്ച് നിര്‍ണായകമാകുന്നു.
സ്വന്തം നാടുവിട്ട് വേരുകള്‍ ഉപേക്ഷിച്ച് പുറത്തുപോയാലേ കലാകാരനായി വളരാന്‍ കഴിയൂ എന്ന സാഹചര്യത്തിലാണ് യൂസഫ് അറയ്ക്കല്‍ കലതേടി കേരളത്തിന്റെ അതിരുകള്‍ കടക്കുന്നത്. അത് നഗരങ്ങളില്‍ മാത്രം കല അംഗീകരിക്കപ്പെടുന്ന കാലം കൂടിയായിരുന്നു. പക്ഷെ എന്തുകൊണ്ടോ യൂസഫ് അറയ്ക്കലിനെ താന്‍ ചേക്കേറിയ മഹാനഗരം പോലും വേണ്ടപോലെ പരിഗണിച്ചോ എന്നത് സംശയമാണ്. തുടര്‍ച്ചയായ ഒരുപാട് ജീവിത സമരങ്ങള്‍ക്കൊടുവിലാണ് കലയുടെ രംഗത്ത് തന്റേതായ അടയാളപ്പെടുത്തലിന് അദ്ദേഹത്തിന് സാഹചര്യം ഒരുങ്ങുന്നത്.
ആധുനികവും ശാസ്ത്രീയവുമായ ഭാവുകത്വത്തോടെ കലാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളായിരുന്നു യൂസഫ്. യൂസഫ് ചെന്നുപറ്റുമ്പോള് ബാംഗ്ലൂര്‍ ഇന്ത്യയിലെ പ്രധാന വ്യാവസായിക നഗരമായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും അവിടെ കലാസ്നേഹികളുടേതായ വലിയ കൂട്ടായ്മ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹം പ്രയത്നിച്ചു. ഇത് മുംബൈയില്‍ എം.എഫ്.ഹുസൈന് നടത്തിയ പരിശ്രമങ്ങള്‍ക്ക് സമാനമായിരുന്നു. ഈ വ്യാവസായിക നഗരത്തിന്റെ സ്വഭാവം കൂടി പകര്ന്നതുകൊണ്ടാകാം യൂസഫിന്റെ ചിത്രങ്ങള്‍ക്ക് ആധുനികവും ശാസ്ത്രീയവുമായ ഭാവുകത്വം ലഭിക്കുന്നത്.
സ്റ്റീല്‍ മുതല്‍ വിമാന നിര്‍മാണത്തിന് ഉപയോഗിക്കുന്ന ലോഹങ്ങള്‍ വരെ ശില്പകലക്ക് അദ്ദേഹം സങ്കേതമാക്കി. അത് ആധുനിക മനസ്സുള്ള ഒരു കലാകാരന് മാത്രം കഴിയുന്നതരത്തിലായിരുന്നു. കുറച്ചുകാലം എയ്റോസ്പേസ് ഡിസൈനര്‍ എന്ന നിലയിലും ജോലിചെയ്ത ചരിത്രമുണ്ട് യൂസഫിന്.
ആധുനികതയുടെ തിരക്കുകള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വേപഥുവാണ് യൂസഫിന്റെ കലാസൃഷ്ടികളുടെ മുഖ്യപ്രമേയമെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. മനുഷ്യന്റെ ഒറ്റപ്പെടലിന് ഇത്ര തീവ്രമായ ഭാഷയില്‍ ആവിഷ്കരിച്ച കലാകാരന്മാര് കുറവാണ്. ആധുനികതയുടെ ഈ പരിപ്രേക്ഷ്യമുള്ളതുകൊണ്ടാകാം പലപ്പോഴും ചിത്രങ്ങളുടേയും ശില്പങ്ങളുടേയും അമൂര്‍ത്തതയില്‍ അദ്ദേഹം അഭിരമിച്ചിരുന്നു. ജ്യാമിതീയ രൂപങ്ങള്ക്കൊണ്ടും അമൂര്‍ത്ത രചനകള്ക്കൊണ്ടും യൂസഫ് സൃഷ്ടിച്ച ഭാവുകത്വം തലമുറകളെ സ്വാധീനിക്കുന്നതായിരുന്നു.
അമൂര്‍ത്തമായ രചനകള്‍കൊണ്ട് ഭാവനാലോകത്തെ ത്രസിപ്പിച്ചിരുന്നവരില് ബാലന് നമ്പ്യാരും യൂസഫും എടുത്തുപറയേണ്ട പേരുകളാണ്. രണ്ടുപേരും ബാംഗ്ലൂരിനെയാണ് കര്മ്മരംഗമാക്കിയിരുന്നത്. ബാലന് നമ്പ്യാരില്‍ നിന്നു വ്യത്യസ്തമായ യൂസഫിന്റെ മറ്റൊരു സവിശേഷത സാഹിത്യസംബന്ധമായ ഭാവനയെ ഉപയോഗപ്പെടുത്തി എന്നതാണ്. ബഷീറിന്റെ കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന ഫിഗറേറ്റീവ് ഭാഷ ചിത്രകലയില്‍ ആവിഷ്കരിക്കുന്നത് യൂസഫ് അറയ്ക്കലാണ്. കേരളത്തിന് പുറത്ത് ജീവിച്ചിട്ടും മലയാളിത്തത്തിന്റെ രൂപസൗകുമാര്യങ്ങളുള്ള ശരീരഭാഷ കളയാതെ സൂക്ഷിക്കാന്‍ ചിത്രകലയില്‍ അദ്ദേഹത്തിനായി.
ചിത്രരചനയില്‍ നൂതന സങ്കേതങ്ങളുടെ പരീക്ഷണത്തിന് എന്നും സവിശേഷമായ ശ്രദ്ധയായിരുന്നു യൂസഫ് അറയ്ക്കലിന്. പ്രത്യേകിച്ച് എണ്ണച്ചായ ചിത്രങ്ങളുടെ രചനയില്‍. എണ്ണയും പ്രതലവും ചായവും തമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ അസാമാന്യമായ കയ്യടക്കമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നത്. കൂടുതല്‍ എണ്ണയും നിറങ്ങളും ഉപയോഗിച്ച് അത്ഭുതപ്പെടുത്തുന്ന തരത്തില്‍ പ്രതലത്തെ കൈകാര്യം ചെയ്യുന്നത് ചിത്രകല പഠിക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. ചെറിയ പ്രായത്തില്‍ യൂസഫ് അറയ്ക്കലിന്റെ ക്യാന്‍വാസിലെ ഈ മാജിക് നേരിട്ട് കാണാന്‍ കഴിഞ്ഞത് ഇന്നും ഓര്‍ക്കുന്നു.
പ്രതലത്തെ ഇത്ര കയ്യടക്കത്തോടെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള മറ്റൊരാള്‍ ആദിമൂലമാണ്. മരണത്തോടെ ശരീരം മാത്രമെ കടന്നുപോകുന്നുള്ളു. അദ്ദേഹത്തിന്റെ ഓര്‍മകളും കലയും ഇവിടെ അവശേഷിക്കുന്നു.
മഹാന്മാരായ എല്ലാ കലാകാരന്മാരും വലിയ പാഠപുസ്തകങ്ങളാണ് എന്ന സത്യം അവശേഷിക്കുന്നു. കാണണമായിരുന്നു കൂടുതല്‍ തവണ എന്ന ചിന്ത വീണ്ടും മനസ്സിനെ മഥിക്കുന്നു. ഒരുപാട് നഷ്ടങ്ങളുടെ കൂട്ടത്തിലാണ് അതും. കൂടുതല്‍ പഠിക്കാനുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വര്‍ക്കുകള്‍ ഡോക്യുമെന്റ് ചെയ്യണമായിരുന്നു എന്നെല്ലാമുള്ള ആഗ്രഹങ്ങള്‍ മനസ്സില്‍ ബാക്കിയാകുമ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: