കണ്ണൂര്‍: ഡിസ്ട്രിക്ട് ഇ ഗവേണന്‍സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന ഇ-ജില്ല ശില്പശാലക്ക് തുടക്കമായി. ജില്ലയിലെ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് താലൂക്ക് അടിസ്ഥാനത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ശില്പശാല ഒക്ടോബര്‍ 6 വരെ തുടരും. ശില്പശാലയുടെ ഉദ്ഘാടനം എഡിഎം മുഹമ്മദ് യൂസഫിന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി നിര്‍വഹിച്ചു. ഡിസ്ട്രിക്ട് ഇ ഗവേണന്‍സ് സൊസൈറ്റി ജില്ലാ പ്രൊജക്ട് മാനേജര്‍ സി.എം.മിഥുന് കൃഷ്ണ, അസി.കലക്ടര്‍ ജെറോമിക് ജോര്‍ജ്, ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, ഹുസൂര്‍ ശിരസ്തദാര്‍ കെ കെ ദിവാകരന്, ജെ എസ് പത്മനാഭന്, ഐടി സെല്‍ കോ ഓര്‍ഡിനേറ്റര്‍ ബി.ജി.ധനഞ്ജയന് എന്നിവര്‍ സംസാരിച്ചു.
തെരുവുനായ ശല്യം തടയാന്‍ വന്ധ്യംകരണം : എബിസി പദ്ധതിക്ക് ഇന്ന് തുടക്കം
കണ്ണൂര്‍: തെരുവുനായശല്യം തടയാന്‍ നായകളെ വന്ധ്യംകരിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്ത് പദ്ധതിക്ക് ഇന്ന് തുടക്കമാകും. പാപ്പിനിശ്ശേരി മൃഗാശുപത്രി കെട്ടിടത്തില്‍ ആരംഭിക്കുന്ന വന്ധ്യംകരണ ശസ്ത്രക്രിയകേന്ദ്രം രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങില്‍ പി.കെ. ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് കെ.വി.സുമേഷ് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്പ്പറേഷന് എന്നിവയുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കുന്നത്. 2.98 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നായകളെ പിടികൂടി വന്ധ്യംകരിക്കുകയും പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് നടത്തുകയുമാണ് ഉദ്ദേശിക്കുന്നത്. പിടികൂടുന്ന സ്ഥലത്ത് തന്നെ വന്ധ്യംകരിച്ച നായകളെ കൊണ്ടുവിടും. വന്ധ്യംകരിക്കുന്നതോടെ നായകളുടെ ശൗര്യവും ആക്രമണ പ്രവണതയും കുറയും. പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് നല്കുന്നതിനാല് പേയിളകാനുള്ള സാധ്യതയും ഇല്ലാതാകും.
ജില്ലാ തലം മുതല്‍ ഗ്രാമ പഞ്ചായത്ത് തലം വരെ പ്രത്യേക മോണിറ്ററിങ്ങ് സംവിധാനം പദ്ധതിക്കായി ഉണ്ടാകും. ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ഒരു നായക്ക് 1450 രൂപയാണ് ഏജന്‍സിക്ക് നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: