ചിത്രരചനയില്‍ തന്റേതായ വഴി കണ്ടെത്തിയ ലോകപ്രശസ്ത ചിത്രകാരനാണ് യൂസഫ് അറയ്ക്കല്‍. കുറഞ്ഞ നിറങ്ങള്‍ ഉപയോഗിച്ച് കാന്‍വാസില്‍ യൂസഫ് വരച്ചുവെക്കുന്നത് ചിത്രങ്ങള്‍ മാത്രമാണെന്ന് തോന്നില്ല. നിഴലും വെളിച്ചവും ചേര്‍ന്ന് ഭാവതലങ്ങള്‍ പ്രതിഫലിക്കുന്ന ചിത്രീകരണമാണ് അദ്ദേഹത്തിന്റെ കൈമുതല്‍. കെ.സി.എസ് പണിക്കര്‍ എം.പി. പോളിന്റെ ചിത്രം വരച്ചത് ഞാന്‍ കണ്ടിട്ടുണ്ട്.
പോട്രെയ്റ്റ് എങ്ങനെയായിരിക്കണമെന്ന് അത് വിശദമാക്കുന്നു. എണ്ണച്ചായത്തില്‍ സമര്‍ത്ഥമായ രചനാരീതിയാണ് പണിക്കര്‍ ആവിഷ്കരിച്ചതെങ്കില് അതിന് സമാനമാണ് യൂസഫ് അറയ്ക്കലിന്റെ പോട്രെയ്റ്റുകള്‍. കേരളത്തില്‍ അധികം അറിയപ്പെട്ടിട്ടില്ല യൂസഫ് എങ്കിലും ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയതോടെ ലോകപ്രശസ്ത ചിത്രകാരനായി മാറിയ മലയാളിയായി അദ്ദേഹം മാറി.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ 1990 കളുടെ അവസാനം യൂസഫ് അറക്കല്‍ എത്തിയിരുന്നു. മാംഗോസ്റ്റീന്‍ മരച്ചുവട്ടില്‍ ഇരിക്കുന്ന ബഷീറിന്റെ ചിത്രങ്ങള്‍ പലരും പകര്‍ത്തിയിട്ടുണ്ട്, കാന്‍വാസിലും ഫോട്ടോഗ്രാഫിയിലും. എന്നാല്‍ ബഷീറിന്റെ ജീവസ്സുറ്റ ഭാവം പകര്‍ത്തുന്നതില്‍ യൂസഫ് അറയ്ക്കലോളം അതൊന്നുമെത്തില്ല. ബഷീര്‍ എന്ന വ്യക്തിയുടെ അകവും പുറവും പൂര്‍ണ്ണതയില്‍ ചിത്രീകരിക്കാന്‍ യൂസഫിന് കഴിഞ്ഞു.
തന്റേതായ രീതിയില്‍ പുതിയ രചനാ ശൈലി രൂപപ്പെടുത്തുമ്പോഴും അറയ്ക്കല്‍ ശൈലി ഒറ്റപ്പെട്ടുപോയില്ല. മറിച്ച് ചിത്രീകരണത്തിന്റെ വ്യത്യസ്തതകൊണ്ട് ചിത്രരചനാ ലോകത്ത് അത് ഉയര്‍ന്നു നില്ക്കുന്നു.
ചിത്രരചനയില്‍ മാത്രമല്ല, ശില്‍പ്പനിര്‍മ്മാണത്തിലും അറയ്ക്കല്‍ ശൈലിക്ക് വ്യത്യസ്തതകളുണ്ട്. ഒരു ചിത്രകാരനെന്നതിനേക്കാള്‍ താനൊരു ശില്‍പ്പിയാണെന്നായിരുന്നു അറയ്ക്കലിന് തന്നെക്കുറിച്ചുള്ള വിലയിരുത്തല്‍. അധികമൊന്നും കാണാത്ത ഘടനാരൂപവും ആവിഷ്കാര ശൈലിയുമാണ് യൂസഫ് അറയ്ക്കല്‍ ശില്‍പ്പ നിര്‍മ്മാണത്തിലും അനുവര്‍ത്തിച്ചത്. സമൂഹ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കാനായിരുന്നു യൂസഫ് എന്നും ശ്രമിച്ചത്. കാന്‍വാസിലൂടെ അദ്ദേഹമുയര്‍ത്തുന്ന നിശിതമായ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് ആര്‍ക്കുമാവില്ല.
തന്റെ ഭൂതകാല അനുഭവങ്ങളില്‍ നിന്നാണ് തന്റെ സര്‍ഗചൈതന്യം രൂപപ്പെട്ടതെന്ന് യൂസഫിന്റെ സ്വയം വിലയിരുത്തല്‍ എത്രമാത്രം ശരിയാണെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ”ആയിരക്കണക്കിന് ഇമേജുകള്‍ എന്നെ വേട്ടയാടുന്നു. നിസ്സഹായതയുടെയും അനിശ്ചിതത്വത്തിന്റെയും നിശ്ശബ്ദ വേദനകളുടെയും ബിംബങ്ങള്‍. അവയെ പുനരാവിഷ്കരിക്കുകയല്ല, അവയെ എങ്ങനെ മനസ്സിലാക്കി എന്നതാണ് കാന്‍വാസിലൂടെ താന്‍ പകര്‍ത്താന്‍ ശ്രമിച്ചത്” എന്ന് യൂസഫ് പറയാറുണ്ട്.
ചിത്രകാരന് എന്ന നിലയില്‍ കേരളത്തില്‍ മുന്നോട്ടുപോകാനാവില്ലെന്ന് യൂസഫ് അറയ്ക്കല്‍ തിരിച്ചറിഞ്ഞിരുന്നു. ബംഗളൂരുവിലെത്തിയതോടെയാണ് യൂസഫും അദ്ദേഹത്തിന്റെ ചിത്രങ്ങളും ലോകപ്രശസ്തമായത്. ചിത്രകലയേയും ചിത്രകാരന്മാരേയും സര്‍ഗപ്രതിഭകളെയും പരിപോഷിപ്പിക്കുന്ന സര്‍ക്കാരും സമൂഹവുമാണ് അവിടെയുള്ളത്. ആ പ്രോത്സാഹനം യൂസഫിന്റെ സര്‍ഗയാത്രയെ ഒട്ടൊന്നുമല്ല സഹായിച്ചത്. ബംഗളൂരുവിലായതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് ഇത്രയധികം വലുതാവാനായത്.
കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യൂസഫ് അറയ്ക്കല്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബഷീര്‍ ചിതങ്ങള്‍ക്ക് കേരളത്തില്‍ ഏറെ ആസ്വാദകരുണ്ടായിരുന്നു. മദ്രാസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചിത്രരചന പഠിക്കാന്‍ പോയ കാലത്തുതന്നെ തനിക്ക് യൂസഫ് അറയ്ക്കലിനെ പരിചയമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: