ഹൈക്കോടതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ സംബന്ധിച്ച് നിലനില്‍ക്കുന്ന ചില വിഘ്നങ്ങളെപ്പറ്റി ചര്‍ച്ച തുടങ്ങി, രണ്ടരമാസം കഴിഞ്ഞു. പ്രശ്നം തീര്‍ന്നു എന്നു തോന്നുന്നുമ്പോഴൊക്കെ, ചില ഭാഗങ്ങളില്‍നിന്ന് പുതിയ തടസ്സങ്ങള്‍ ഉന്നയിച്ച്, പ്രശ്നം പരിഹരിക്കാതെ നീട്ടിക്കൊണ്ടു പോയി.
മാധ്യമങ്ങളും ജുഡീഷ്യറിയുമായുള്ള സംഘര്ഷമായല്ല, ഒന്നും തുടങ്ങിയത്. സ്വഭാവ മഹിമയുടെ പേരില്‍ അറിയപ്പെടാത്ത ഒരഭിഭാഷകന്, തെരുവില്‍ ഒരു സ്ത്രീയെ കടന്നുപിടിച്ചതിനെ തുടര്‍ന്ന്, പൊലിസും അഭിഭാഷകരുമായാണ് സംഘര്‍ഷമുണ്ടായത്. പൊടുന്നനെ കണ്ട ഒരു സ്ത്രീയെ അഭിഭാഷകന് കടന്നുപിടിക്കുകയായിരുന്നില്ല എന്ന് അഭിഭാഷകനെ അറിയുന്നവര്‍ക്കൊക്കെ വ്യക്തമാണ്; ദീര്‍ഘനാളായി തുടരുന്ന ബന്ധത്തിനിടയില്‍, ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി, പുറത്തേക്കിറങ്ങിയപ്പോള്‍, അഭിഭാഷകന് പണ്ടു നല്കിയ സമ്മാനം പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന ഭാഷ്യം നിലവിലുണ്ട്. ഈ അഭിഭാഷകന് പണ്ടേ പൊലിസിന്റെ വിദ്വേഷം സമ്പാദിക്കുകയും ചെയ്തിരുന്നു. ഈ അഭിഭാഷകനെ തുണക്കേണ്ട ഒരാവശ്യവും ഹൈക്കോടതിയിലെ മറ്റ് അഭിഭാഷകര്‍ക്കില്ല. എന്നിട്ടും, അഭിഭാഷകര്‍ പൊലിസ് സ്റ്റേഷന് മാര്‍ച്ചിന് ഒരുമ്പെട്ടു; ആ അഭിഭാഷകര്‍ തന്നെ, അഭിഭാഷകരുടെ പൊതുയോഗത്തില്‍, താന്‍ കോടതി വഴി നീങ്ങാം, പൊലിസ് സ്റ്റേഷന് മാര്‍ച്ച് വേണ്ട എന്ന നിലപാടെടുത്ത ശേഷമാണ്, മാര്‍ച്ചുമായി മുന്‍പോട്ടു പോകാന്‍ അഭിഭാഷകര്‍ തയ്യാറായത്.
പാകതയില്ലാത്ത, വ്യക്തിപരമായ അജന്‍ഡകളുള്ള, രാഷ്ട്രീയ താല്പര്യമുള്ള മുതിര്‍ന്ന ചില അഭിഭാഷകരുടെ പാവകളായ ഒരുകൂട്ടം അഭിഭാഷകര്‍ ഹൈക്കോടതിയിലുണ്ട്. കോളജ് യൂണിയന് പരിപാടികള്‍ക്കിടയില്‍ കൂവിവിളിക്കുന്ന ചില സംഘങ്ങളെപ്പോലെ പെരുമാറുന്നവര്‍; ഭൂരിപക്ഷം അഭിഭാഷകരും മാധ്യമങ്ങളുമായി സഹകരിച്ചുപോകണം എന്നാഗ്രഹിക്കുമ്പോള്‍, ഇടന്തടിച്ചു നില്ക്കുന്ന ഒരു ന്യൂനപക്ഷം. ഈ ന്യൂനപക്ഷത്തെ, കഴിഞ്ഞ രണ്ടരമാസം നടന്ന സംഘര്‍ഷത്തിലെ ചിത്രങ്ങളില്‍ നിന്ന് തിരിച്ചറിയാന്‍ കഴിയും.
ഈ ചെറുസംഘത്തിന്റെയും അവരെ നയിക്കുന്ന ഗൂഢലക്ഷ്യക്കാരുടെയും കെണിയില്‍ അകപ്പെടുകയാണ്, ഒരു ന്യൂനപക്ഷം മാധ്യമപ്രവര്‍ത്തകരും, ന്യൂനപക്ഷമെങ്കിലും പ്രബലരായ ചില മാധ്യമ ഉടമകളും ചെയ്തത്. ധര്‍മബോധമില്ലാത്ത അഭിഭാഷകനെപ്പറ്റി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രോഷം കൊള്ളേണ്ട ആവശ്യം അഭിഭാഷകര്ക്കില്ലായിരുന്നുവെന്ന്, വിവരമുള്ള അഭിഭാഷകര്‍ക്ക് എല്ലാം അറിയാം. അതുപോലെ, വിവരമില്ലാത്ത അഭിഭാഷക സംഘവും പൊലിസും ഒരുക്കിയ കെണിയില്‍ ഒരുകൂട്ടം മാധ്യമപ്രവര്‍ത്തകര്‍ ചെന്നു പെടേണ്ടതില്ലായിരുന്നുവെന്ന്, വിവരമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കും അറിയാം.
പൊലിസും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തില്‍നിന്ന്, അവര്‍ക്ക് ശ്രദ്ധ തിരിക്കാന്‍ സൗകര്യം നല്‍കുകയാണ്, ഹൈക്കോടതിയിലേക്ക് മാര്‍ച്ച് ചെയ്യുക വഴി ഒരുകൂട്ടം മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തത്. തികഞ്ഞ രാഷ്ട്രീയബോധമില്ലായ്മയാണ്, അവിടെ കണ്ടത്. സാധാരണ ബോട്ട് ജെട്ടിക്കടുത്ത് മാര്‍ച്ചുകള്‍ തടയുന്ന പൊലിസ്, മാധ്യമപ്രവര്‍ത്തകരുടെ മാര്‍ച്ച് ഹൈക്കോടതിക്കുള്ളില്‍ കയറിയിട്ടും തടഞ്ഞില്ല. അങ്ങനെയാണ്, അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇവിടെ, മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്ത്, സമചിത്തത ഉണ്ടായില്ല. പൊലിസും അഭിഭാഷകരുമായുള്ള തര്‍ക്കത്തില്‍, കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു ബുദ്ധി; അഭിഭാഷകരുമായി ശണ്ഠ കൂടാന്‍ മാധ്യമപ്രവര്‍ത്തകര്‍ പോയതോടെ, ഒരഭിഭാഷകന്റെ ധര്‍മഭ്രംശവും അതിന് ചൂട്ടുപിടിച്ച ഒരഭിഭാഷക ന്യൂനപക്ഷത്തിന്റെ പൊള്ളത്തരവും വിഷയമല്ലാതായി. ഇതുവച്ച്, മുഖ്യമന്ത്രി പിണിറായി വിജയനും നിയമോപദേഷ്ടാവ് സ്ഥാനം മാധ്യമങ്ങള്‍ നഷ്ടപ്പെടുത്തിയ എം.കെ.ദാമോദരനും കളി ആരംഭിച്ചു.
കേരളത്തിലെ രണ്ട് മുഖ്യധാരാ മാധ്യമങ്ങള്‍ ഇതില്‍, പിണറായി വിജയന് പിന്തുണ നല്കി, ആ അജന്‍ഡ നടപ്പാക്കാന്‍ പന്തംകൊളുത്തി പുറപ്പെട്ടു. ഈ മാധ്യമങ്ങളെ നയിക്കുന്നവരാണ്, പിന്നീട് പല ചര്‍ച്ചകളും വിളിച്ചത്. ഫലത്തില്‍, മാധ്യമങ്ങളെയും ജുഡീഷ്യറിയെയും ഒരു ചരടില്‍ കോര്‍ത്ത് നിഴല്‍ നാടകമാടാന് ഭരണനേതൃത്വത്തിന് അവസരം കിട്ടി. ഇതില്‍ പ്രധാനമാധ്യമത്തിന്, വിജയനുമായുള്ള മമതയും അതിന്റെ നേതൃത്വമുള്ളയാള്‍ വിജയനെ, ‘വിജയേട്ടാ’ എന്നു വിളിക്കുന്നതും, ആ ബന്ധം വഴി, ഭരണത്തില്‍നിന്ന് കിട്ടുന്ന സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതും രഹസ്യമല്ല. നാട്ടുകാരറിയാത്ത അജന്‍ഡകള്‍ വേറെയും കാണും.
ഭരണത്തില്‍ സംഘര്‍ഷങ്ങള്‍ നേരിടുന്ന ഏതൊരാള്‍ക്കും, പ്രതിപക്ഷത്തെപ്പോലെ പെരുമാറുന്ന ജുഡിഷ്യറി, ഭൂഷണമാവുകയില്ല. അതുകൊണ്ട്, ജുഡിഷ്യറിയെയും വരുതിയില്‍ കൊണ്ടുവരാന്‍ നോക്കും. ഒരു ചീഫ് ജസ്റ്റിസ് പോകുംവരെ സംഘര്‍ഷം തുടര്‍ന്നു; മറ്റൊരാള്‍ വന്നപ്പോഴും കടുപ്പിച്ചു. പാകതയില്ലെന്ന് അഭിഭാഷകര്‍ പറയുന്ന മാധ്യമപ്രവര്‍ത്തകരുണ്ട്; പാകതയില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറുന്ന അഭിഭാഷകരുമുണ്ട്.
ആ ഭാഗം ചര്‍ച്ച ചെയ്തു വിട്ടുവീഴ്ചയുണ്ടായാല്‍ തന്നെ പ്രശ്നങ്ങള്‍ക്ക് അയവു വരും. പത്ര ഉടമകളുമായുള്ള ചര്‍ച്ചയില്‍, രണ്ട് കാര്യങ്ങള്‍ ഉടമകള്‍ ആവശ്യപ്പെട്ടു: മീഡിയ റൂം ഹൈക്കോടതിയില്‍ സജ്ജമാക്കുക; പത്ര റിപ്പോര്‍ട്ടര്‍മാരെ ജഡ്ജിമാരുടെ ചേംബറുകളില്‍ കയറാന്‍ അനുവദിക്കുക. രണ്ടിനും അനുകൂല പ്രതികരണമുണ്ടാകാതിരുന്നപ്പോള്, നൊന്ത ചില പത്രമുടമകള്‍, ഗവര്‍ണറെക്കൂടി, പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുന്നതാണ് പിന്നെ കണ്ടത്; സംസ്ഥാനത്തെ രണ്ട് പത്രങ്ങള്‍ മാത്രമാണ്, ഗവര്‍ണര്‍ ഇടപെട്ട വിവരമറിഞ്ഞത്; ഇടപെടുവിച്ചവരല്ലേ, വിവരമറിയൂ! അപ്പോള്‍, സ്വകാര്യ അജന്‍ഡകള്‍ മാറ്റിവച്ച്, സുതാര്യമായി സംഭവത്തെ നേരിടുകയും കൈകാര്യം ചെയ്യുകയുമാണ് വേണ്ടത്.
ഹൈക്കോടതി മാധ്യമങ്ങള്‍ക്ക് വാര്‍ത്തകള്‍ തയ്യാറാക്കാന്‍ തടസ്സം നില്ക്കുന്നു എന്നുതന്നെ വയ്ക്കുക- പിണറായി വിജയന്റെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിച്ചിട്ടാണോ, ആ പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ വിവരമുള്ള മാധ്യമപ്രവര്‍ത്തകര്‍ ചോര്‍ത്തുന്നത്? ഹൈക്കോടതി, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തടസ്സം നിന്നാല്‍, അതാണ്, നല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക്, മികച്ച അവസരം. ഇരുമ്പുമറയ്ക്കപ്പുറം നിന്ന് റിപ്പോര്‍ട്ട് ചെയ്തു പഠിച്ചാല്‍, നല്ല മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: