ആലപ്പുഴ: പാചകവാതകം വീടുകളില്‍ എത്തിക്കുന്ന വിതരണത്തൊഴിലാളികള്‍ തോന്നുംപടി തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന പാചകവാതക അദാലത്ത് തീരുമാനിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗ്യാസ് വിതരണം ചെയ്യുന്നവര്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. നിശ്ചിത ദൂരത്തിന് ഈടാക്കാവുന്ന തുക എല്ലാ ഏജന്‍സി ഓഫീസുകളിലും ഉപഭോക്താക്കള്‍ക്ക് കാണത്തക്കവിധം ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കി. എല്ലാ ഗ്യാസ് ഏജന്‍സികളും ഓഫീസില്‍ പരാതിപ്പുസ്തകം സൂക്ഷിക്കുകയും ഉപഭോക്താക്കള്‍ക്ക് നല്‍കുകയും വേണം. സ്റ്റോക്ക് നിലവാരവും എഴുതി വയ്ക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്കി.
കുട്ടനാട് ഗ്യാസ് ഏജന്‍സിയെക്കുറിച്ച് സിലിണ്ടര്‍ വൈകുന്നുവെന്ന പരാതിയില്‍ പരാതിക്കാരന് ബുക്കിങ് നമ്പര്‍ അനുസരിച്ച് എത്രയും വേഗം ഗ്യാസ് എത്തിച്ചുകൊടുക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശം നല്കി. ഗ്യാസ് വിതരണം നടത്തുമ്പോള്‍ ബില്ല് ലഭിക്കാന്‍ ഉപഭോക്താവിന് പൂര്‍ണ അവകാശം ഉണ്ടെന്നും ബില്ലില്‍ പറയുന്നതില്‍ കൂടുതല്‍ തുക നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട താലൂക്ക് ഓഫീസര്‍ക്ക് പരാതി നല്‍കാവുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
ഓണം കഴിഞ്ഞ് കഴക്കൂട്ടം പ്ലാന്റില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതിനാല്‍ പാചകവാതകത്തിന്റെ ക്ഷാമം ചില ഭാഗങ്ങളില്‍ ഉണ്ടായെന്നും അതിന് അടിയന്തര പരിഹാരം കണ്ടുവരുകയാണെന്നും പാചകവാതക കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ഗ്യാസ് വിതരണം ചെയ്യുന്ന സമയത്ത് തന്നെ ഉപഭോക്താവിന് മൊബൈല്‍ വഴി അറിയിപ്പു ലഭിക്കുന്നുണ്ടെന്നും ആര്‍ക്കെങ്കിലും അറിയിപ്പ് ലഭിച്ചിട്ടും സിലിണ്ടര്‍ ലഭിക്കാതെ വന്നാല്‍ അത് ബന്ധപ്പെട്ട ഏജന്‍സിയെയും സപ്ലൈ ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെയും അറിയിക്കാവുന്നതാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ സുബൈര്‍ കുട്ടി, ജില്ലാ സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് ബി.എസ്. പ്രകാശ്, ഭാരത് പെട്രോളിയം ജില്ലാ സെയില്‍സ് മാനേജര്‍ അരവിന്ദാക്ഷന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: