തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിന് സ്വാശ്രയ മാനേജ്മെന്റുകള്‍ തലവരിപ്പണം ആവശ്യപ്പെട്ടതായി പരാതി ഉണ്ടെന്ന് റിട്ട. ജസ്റ്റിസ് ജെ. എം. ജയിംസ് വ്യക്തമാക്കി.
നാല് പരാതികളാണ് തലവരിപ്പണം വാങ്ങി എന്ന രീതിയില്‍ കമ്മറ്റിക്കുമുമ്പാകെ എത്തിയതെന്ന് സ്വാശ്രയ പ്രവേശന/ ഫീസ് നിര്‍ണ്ണയ സമിതി അധ്യക്ഷനായിരുന്ന അദ്ദേഹം ‘ജന്മഭൂമി’യോടു പറഞ്ഞു.
എന്നാല്‍, പരാതി ഉന്നയിച്ചവര്‍ തുടര്‍ന്ന് തെളിവു നല്കാന് തയ്യാറായില്ല. അതിനാല്‍ നടപടിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തെളിവു ഹാജരാക്കിയാല്‍ കോളേജുകള്‍ക്കെതിരെ നടപടി കൈക്കൊള്ളും. പ്രവേശന തീയതി നീട്ടിക്കിട്ടിയതിനാല്‍ മറ്റ് കോളേജുകളിലെ പ്രവേശന നടപടികളും കമ്മീഷന് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജയിംസ് പറഞ്ഞു.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം ക്രമക്കേടുകളെത്തുടര്‍ന്നാണ് റദ്ദാക്കിയത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ലോധാ കമ്മറ്റി നിര്‍ദ്ദേശ പ്രകാരം, അധികമായി നല്കിയ 50 സീറ്റ് ഉള്‍പ്പെടെ 150, കരുണ മെഡിക്കല്‍ കോളേജിലെ 100 സീറ്റുകളില്‍ നടത്തിയ പ്രവേശനമാണ് തടഞ്ഞത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സ്വന്തം വെബ് സൈറ്റിലൂടെയല്ലാതെ പ്രവേശനം നടത്തി. അവര്‍ ചില അപേക്ഷകള്‍ നിരസിച്ചതിന് കാരണം വ്യക്തമാക്കിയിട്ടില്ലെന്നും കമ്മീഷന് കണ്ടെത്തി. ഇതോടെ 250 സീറ്റുകളില്‍ക്കൂടി കേന്ദ്രീകൃത അലോട്ട്മെന്റിന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല എഞ്ചിനീയറിങ് മേഖലയിലും കടുത്ത നിലപാട് സ്വീകരിക്കും. അക്കാദമിക് മേഖലയില്‍ എഞ്ചിനീയറിങ് വിദ്യാഭ്യാസ നിലവാരം കുറവാണ്. പഠനം കഴിഞ്ഞവരില്‍ അധികവും 23 ല്‍ അധികം പേപ്പറുകള്‍ കിട്ടാനുള്ളവരാണ്. എങ്ങനെയും കുട്ടികളെ നിറച്ചാല്‍ മതിയെന്ന രീതിമാറ്റാന്‍ ഈ വര്‍ഷം തന്നെ മാനേജ്മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രൊഫഷണല്‍ കോളേജുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുകയും കമ്മീഷന് കോടതിയില്‍ സ്വയം കേസ് നടത്തുകയും ചെയ്തതോടെ ഒരു വിഭാഗം അഭിഭാഷകര്‍ കമ്മീഷന് എതിരായി. അവരാണ് കോടതിയില്‍ ക്വോ വാറന്റിന് ശ്രമിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ കാലാവധി നീട്ടി.
എംഇഎസ് സ്ഥാപനം മാത്രം ഫീസ് കുറച്ചതുകൊണ്ട് കാര്യമില്ലെന്ന് ജയിംസ് പറഞ്ഞു. മാനേജ്മെന്റ് സംഘടന മുഴുവന്‍ അതിന് തയ്യാറാകണം. സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കമ്മീഷന് അനുഭാവപൂര്‍വ്വം പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തലവന്‍ നന്നായാല്‍ കമ്മീഷനും നന്നാവുമെന്നും അങ്ങനെയായാലേ കൃത്യമായ നടപടി കൈക്കൊള്ളാനാകൂവെന്നും കമ്മീഷന് പറഞ്ഞു. കമ്മറ്റിയുടെ കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ പുതിയ അദ്ധ്യക്ഷന്റെ വരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കമ്മീഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: