കോഴിക്കോട്: പിണറായി സര്‍ക്കാരിന്റെ സ്വാശ്രയ മെഡിക്കല്‍ വിദ്യാഭ്യാസ കച്ചവട നയത്തില്‍ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഇന്നലെ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ത്തകരെയാണ് പോലീസും ഹോം ഗാര്‍ഡുകളും ചേര്‍ന്ന് മര്‍ദ്ദിച്ചത്.
എബിവിപി ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി ടി. എസ്. അഭിരാം, ബാലുശേരി നഗര്‍ സെക്രട്ടറി ജിനേഷ്, അശ്വിന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. അറസ്റ്റ് ചെയ്ത ഇവരെ പോലീസ് കോടതിയില്‍ ഹാജരാക്കി.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി എബിവിപി പ്രവര്‍ത്തകര്‍ കല്ലായി റോഡിലെ ഓഫീസ് പരിസരത്ത് നിന്ന് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചത്. ജില്ലാ കണ്‍വീനര്‍ ജി. അമല്‍ രാജ് ഡിഡിഇ ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. ഇതിനിടയിലാണ് പോലീസുകാര്‍ പ്രകോപനം സൃഷ്ടിച്ചത്.
വിദ്യാര്‍ത്ഥികളും പോലീസുകാരും തമ്മില്‍ ഉന്തും തള്ളും നടന്നു. ഡിഡിഇ ഓഫീസ് ഗേറ്റ് കടന്ന ടി.എസ്. അഭിരാം, അശ്വിന്, ജിനീഷ് എന്നിവരെ ഓഫീസ് നടയില്‍ ഹോംഗാര്‍ഡുകളും പോലീസുകാരും ചേര്‍ന്ന് വളഞ്ഞിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. റോഡില്‍ മുദ്രാവാക്യം വിളിച്ച എബിവിപി പ്രവര്‍ത്തകരെ വെള്ളം ചീറ്റി ഓടിക്കാനും ശ്രമിച്ചു. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചതില്‍ എബിവിപി പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: