കണ്ണൂര്‍: കനകമലയില്‍ ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ല ഐബി, റോ, മിലിട്ടറി ഇന്റലിജന്‍സ് വിഭാഗങ്ങളുടെ നിരീക്ഷണത്തില്‍.
തീവ്രവാദവുമായി ബന്ധപ്പെട്ട പഴയ കേസുകളില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചും പിടിയിലായവരുമായി ബന്ധപ്പെട്ടവരെക്കുറിച്ചും അന്വേഷിച്ചു തുടങ്ങി. അറസ്റ്റിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരുമായി ബന്ധമുള്ള പലരും മുങ്ങി.
അണിയാരം സ്വദേശി മദീന മന്‍സിലില്‍ മന്‍സീദ് ആയിരുന്നു അന്‍സറുല്‍ ഖലീഫയുടെ മുഖ്യ സംഘാടകന്‍. സമീര്‍ അലിയെന്ന വ്യാജ പേരിലായിരുന്നു പ്രവര്‍ത്തനം. കനകമലയില്‍ കോയമ്പത്തൂര്‍, തൃശൂര്‍, മലപ്പുറം, കോഴിക്കോട് സ്വദേശികളെ എത്തിച്ചതും സൗകര്യം ചെയ്തു കൊടുത്തതും മന്‍സീദായിരുന്നു. തലശേരി, വളപട്ടണം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘടനയുടെ പ്രവര്‍ത്തനം നടത്തിയിരുന്നത്.
പോപ്പുലര്‍ ഫ്രണ്ടുമായും എന്‍ഡിഎഫുമായും ബന്ധമുള്ളയാളാണ് മന്‍സീദ്. അന്‍സറുല്‍ ഖലീഫ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് 30 അംഗ സംഘമായിരുന്നുവെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
ഒരു മാസം മുന്‍പ് ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് തലശേരി പുല്ലൂക്കര സലഫി പള്ളിയിലെ ഇമാം വയനാട് കമ്പളക്കാട് സ്വദേശി മുഹമ്മദ് ഹനീഫ് മൗലവിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.
കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ മുഖ്യപ്രതിയായി ജയിലില്‍ കഴിയുന്ന തടിയന്റവിടെ നസീര്‍, നിരവധി തീവ്രവാദക്കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന കണ്ണൂര്‍ സിറ്റി സ്വദേശി അബ്ദുള്‍ ഹാലിം, നാറാത്ത് ആയുധ പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ എന്നിവരുമായെല്ലാം ഐഎസിന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: