ന്യൂദല്‍ഹി: കള്ളപ്പണം സ്വയം വെളിപ്പെടുത്തി, ശിക്ഷയിളവു നേടാനുള്ള കാലവധി കഴിഞ്ഞതോടെ കുഴപ്പക്കാരെ കണ്ടെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രത്യേക സംവിധാനം ഒരുക്കും.
സപ്തംബര്‍ 30 വരെയായിരുന്നു കള്ളപ്പണ നിക്ഷേപം സ്വയം വെളിപ്പെടുത്തി, ശിക്ഷയിളവു നേടാന്‍ അവസരം. നാലു മാസത്തിനിടെ, 64,000 പേര് 65,250 കോടി രൂപയുടെ നിക്ഷേപ രഹസ്യങ്ങള്‍ പ്രഖ്യാപിച്ചു. പിഴയില്‍ ഇളവു വരുത്തിയിട്ടും സര്‍ക്കാരിന് 29,000 കോടി രൂപ ഇതുവഴി ലഭിച്ചു. ഇത് ഗ്രാമീണ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിനും വിനിയോഗിക്കാനാണ് മോദി സര്‍ക്കാര്‍ തീരുമാനം.
2014 പൊതുതെരഞ്ഞെടുപ്പു പ്രചാരണത്തില്‍, വിദേശത്തെ കള്ളപ്പണ നിക്ഷേപം കണ്ടെത്തുമെന്നും നാട്ടില്‍ തിരിച്ചെത്തിക്കുമെന്നും ബിജെപിയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും പ്രഖ്യാപിച്ചിരുന്നു. വിദേശ നിക്ഷേപ വിവരങ്ങള്‍ പോലും ലഭിക്കാന്‍, രാജ്യങ്ങള്‍ തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന കരാറുകളും നയതന്ത്രധാരണകളും തടസമുണ്ടാക്കുന്നുണ്ട്. ആ തടസങ്ങള്‍ നീക്കുന്നതിനൊപ്പമാണ്, ആഭ്യന്തര കള്ളപ്പണ നിക്ഷേപം കണ്ടെത്താനുള്ള ശ്രമം.
പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ ബിജെപിയുടെ അന്നത്തെ വിലയിരുത്തല്‍ (2011) രാജ്യത്തെ 16,75,000 കോടി രൂപയുടെ കള്ളപ്പണം വിദേശങ്ങളിലുണ്ടെന്നായിരുന്നു. അധികാരം കിട്ടിയാല്‍ ഇത് തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണത്തിന്റെ സ്വയം പ്രഖ്യാപനത്തിലൂടെ ഇപ്പോള്‍ പുറത്തു വന്നത്, ലക്ഷ്യമിട്ട തുകയുടെ നാലു ശതമാനം മാത്രമാണ്.
പാനമ വെളിപ്പെടുത്തലുകള്‍ പ്രകാരം 500 ല്‍ പരം ഭാരരതീയരുടെ 5,000 കോടി വിദേശ രഹസ്യ നിക്ഷേപത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. 55 കേസ് രജിസ്റ്റര്‍ ചെയ്തു. എച്ച്എസ്ബിസിയുടെ കഴിഞ്ഞ വര്‍ഷത്തെ വെളിപ്പെടുത്തലനുസരിച്ച് 2006-07 കാലത്ത് വിദേശ ബാങ്കുകളില്‍ 1,195 ഭാരതീയര്‍ 25,420 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 164 കേസെടുത്തു. രഹസ്യ നിക്ഷേപം നടത്തിയ 13,000 കോടി രൂപ വിദേശത്തുനിന്ന് സര്‍ക്കാര്‍ ഇതുവരെ കണ്ടെത്തി.
വിദേശത്തെ കള്ളപ്പണ നിക്ഷേപം പഠിക്കാന്‍ നിയോഗിച്ച വിവിധ സമിതികളുടെയും ഏജന്‍സികളുടെയും അടിസ്ഥാനത്തിലുള്ള തുടര്‍ നടപടിക്കാണ് സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പ്രവര്‍ത്തനത്തിനൊപ്പം പിഎംഒയുടെ പ്രത്യേക സംവിധാനവും ചേര്‍ന്നുള്ള പ്രവര്‍ത്തനമായിരിക്കും ഇനി ഉണ്ടാവുക.
രഹസ്യം പരസ്യമാക്കി സൂററ്റുകാര്
കള്ളപ്പണം സ്വയം വെളിപ്പെടുത്തുന്നവരുടെ വിവരം രഹസ്യമാക്കി വെക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുമ്പോള്‍ വെളിപ്പെടുത്തിയ സ്വത്തു വിവരം പരസ്യമാക്കി ഒരു വിഭാഗം.
ഗുജറാത്ത് സൂററ്റിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ വെളിപ്പെടുത്തിയ സ്വത്തിനെക്കുറിച്ച് ബോര്‍ഡുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നു. സംസ്ഥാനത്തെ 4,200 കോടി രൂപയുടെ വെളിപ്പെടുത്തല്‍ വന്നതില്‍ 2,500 കോടി സൂററ്റില്‍നിന്നാണ്.
സുവിധാ എന്റര്‍പ്രൈസസ് ഗ്രൂപ്പാണ് ആദ്യം ബാനറുകള്‍ കെട്ടിയത്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് മാറ്റി. കകാഡിയ ഗ്രൂപ്പ് മേധാവികള്‍, 152 കോടി രൂപയുടെ സ്വയം വെളിപ്പെടുത്തല്‍ നടത്തിയെന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നു.
ഞങ്ങള്‍ പിഴയൊടുക്കുന്ന പണം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്നതില് സന്തോഷമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കള്ളപ്പണ നിക്ഷേപം കെ.എം. മാമ്മനും
കള്ളപ്പണക്കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കൊടുത്ത 26 കള്ളപ്പണ നിക്ഷേപകരുടെ പട്ടികയില്‍ മലയാളിയുടെ കമ്പനിയും.
12 ട്രസ്റ്റുകള്‍: അംബ്രുനോവ ട്രസ്റ്റ്്, മര്ലിന് മാനേജ്മെന്റ്, മനിചി ട്രസ്റ്റ്, റുവീഷ് ട്രസ്റ്റ്, ഡൈനീസെ സ്റ്റിഫങ് ആന്‍ഡ് ട്രിയാഡെ സ്റ്റിഫങ്, ഉര്‍വശി ഫൗണ്ടേഷന്, രാജ് ഫൗണ്ടേഷന്, വെബ്സ്റ്റര്‍ ഫൗണ്ടേഷന്.
വെബ്സ്റ്റര്‍ ഫൗണ്ടേഷന് മലയാള മനോരമ കുടുംബത്തിനു ബന്ധമുള്ള എംആര്‍എഫിന്റെ ഉടമ കെ.എം. മാമ്മന്റേതാണ്. ഇതിന് ജര്‍മ്മനിയിലെ ലീക്റ്റെന്സ്റ്റൈനിലെ എല്‍ജിടി ബാങ്കിലാണ് നിക്ഷേപം. മാമ്മന്‍ ബാങ്കില്‍ 2.26 കോടിയുടെ അനധികൃത നിക്ഷേപം ഉണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ചെന്നൈയില്‍, 1946ല്‍ ബലൂണ്‍ നിര്‍മ്മാണ കമ്പനിയായി തുടങ്ങി.
1952ല്‍ എംആര്‍എഫ് ലിമിറ്റഡ് കമ്പനിയായി. ടയര്‍ നിര്‍മ്മാണ രംഗത്തെ വമ്പന്മാരായി.
കേസില്‍ പിഴ ഇടാക്കാനുള്ള നികുതി വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ കമ്പനി മദ്രാസ് ഹൈക്കോടതിയില്‍നിന്ന് താത്കാലിക സ്റ്റേ വാങ്ങിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: