മൂവാറ്റുപുഴ: വടക്കേവാഴക്കുളം കീഴ്തൃക്കോവില് ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളത്തില്‍നിന്ന് വാഴക്കുളം പഞ്ചായത്ത് ഭരണാധികാരികള്‍ അനധികൃതമായി മണ്ണ് വില്പന നടത്തിയതിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി.മാധവന് ഉത്തരവിട്ടു.
ഒരുലോഡിന് 2500 രൂപ വീതം 300 ലോഡ് മണ്ണ് മാറ്റിയിട്ടുള്ളതായി ഹര്‍ജിക്കാരനായ ക്ഷേത്രസമിതി പ്രസിഡന്റ് സി.വി. രാജേഷ് പരാതിയില്‍ പറയുന്നു. വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.എച്ച്.അബ്ദുള്‍ ജബ്ബാര്‍, കോണ്ട്രാക്ടര് എം.ഇ. അഹമ്മദ്, വാഴക്കുളം പഞ്ചായത്ത് സെക്രട്ടറി എ.എം. മീതിയന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.
ആളുകള്‍ വെയ്സ്റ്റ് നിക്ഷേപിക്കാന്‍ തുടങ്ങിയതിനെതുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് അധികാരികളോട് ക്ഷേത്രക്കുളം ശുചീകരിക്കാന്‍ ആവശ്യപ്പെട്ടു.
2015 ജൂലായ് 31-ന് എതിര്‍കക്ഷികള്‍ പഞ്ചായത്തില്‍നിന്നും 15ലക്ഷം രൂപമുടക്കി കുളം നവീകരിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് 300 ലോഡ് മണ്ണ് നവീകരണത്തിന്റെ പേരില്‍ അവിടെനിന്നും മാറ്റി. എന്നാല്‍ റോഡിന്റെ നിലനില്‍പ്പിന് മണ്ണ്മാറ്റിയതുകൊണ്ട് കെട്ടുറപ്പ് നഷ്ടപ്പെട്ടിരുന്നു.
പഞ്ചായത്തില്‍നിന്നും കുളവുമായി ബന്ധപ്പെട്ട് ഒരുജോലിയും ചെയ്യുവാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍നിന്ന് മനസ്സിലായതിനെതുടര്‍ന്ന് വാദി അഡ്വ.ഗിരീഷ്കുമാര്‍ മുഖേന വിജിലന്‍സ് കോടതിയില്‍ ഹര്ജിനല്കിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ജഡ്ജി പി.മാധവന് ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
പഞ്ചായത്ത് ഭരണാധികാരികള്‍ക്കും കോണ്ട്രാക്ടര്ക്കും 9 ലക്ഷം രൂപയുടെ സാമ്പത്തികനേട്ടം ഉണ്ടായതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നവംബര്‍ 30നകം റിപ്പോര്‍ട്ട് നല്കുവാന് എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയോട് ജഡ്ജി പി.മാധവന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: