പള്ളുരുത്തി: വലിയ ആശുപത്രികള്‍ വികസനത്തിന്റേതല്ല, അധോഗതിയുടെ ചിഹ്നമാണെന്ന് നടന് ശ്രീനിവാസന്. ആശുപത്രി വരുന്നുവെന്ന് കേട്ടാല്‍ സന്തോഷിക്കരുത്, ഭയപ്പെടുകയാണ് വേണ്ടത്. ഇടക്കൊച്ചി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ജൈവപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങള്‍ ഉപേക്ഷിച്ച ക്ലോറിനേഷന് നമ്മള് ഇപ്പോഴും കുടിവെള്ള ശുചീകരണത്തിന് ഉപയോഗിക്കുന്നു. വെള്ളത്തിലെ രാസ മാലിന്യങ്ങള്‍ ക്ലോറിനേഷന് കൊണ്ട് ശുചീകരിക്കാനാവില്ലെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിട്ടും ക്ലോറിനേഷന് പിന്നാലെയാണ് നമ്മള്.
2012ലെ കണക്ക് അനുസരിച്ച് 1,36,000 വൃക്കരോഗികള്‍ എറണാകുളത്ത് മാത്രമുണ്ടെന്നാണ് കണക്ക്. വലിയ അപകടമാണ് നമ്മളെ കാത്തിരിക്കുന്നത്. അലോപ്പതി മരുന്നുകള്‍ സമൂഹത്തിന് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എല്ലാം മരുന്നുകളും പുഴയിലെറിഞ്ഞാല്‍ മീനുകള്‍ ചത്തൊടുങ്ങും, ഇതിലൂടെ മനുഷ്യന് രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജൈവ കൃഷി ശീലമാക്കുകയാണ് രക്ഷപ്പെടാനുള്ള ഏക പോംവഴി. ജനത്തിന് നല്ല കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും ലഭിക്കുന്നതിനുവേണ്ടിയാണ് രാഷ്ട്രീയക്കാര്‍ പ്രക്ഷോഭം നയിക്കേണ്ടതെന്നും ശ്രീനിവാസന് പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് ജോണ്‍ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ കെ.ജെ. ബെയ്സില്‍, ജലജ മണി, പ്രതിഭ അന്‍സാരി, കൃഷി ഓഫീസര്‍ രാമചന്ദ്രന്, റോസ് മേരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: