തൃശൂര്‍: പുതിയ സ്വാശ്രയ പ്രൊഫഷണല്‍ കോളേജുകള്‍ അനുവദിക്കില്ലെന്ന ഇടതുമുന്നണി നയം തിരുത്തി, പുതിയ മെഡിക്കല്‍/ഡന്റല്‍, പാരാ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇപ്പോള്‍ നടക്കുന്ന സ്വാശ്രയ സമരത്തിന്റെ തന്നെ ഉള്ളടക്കം പൊളിക്കുന്ന വിജ്ഞാപനം ആരോഗ്യ സര്‍വകലാശാല ഇറക്കിയത് സപ്തംബര്‍ 22 നാണ്.
2017-18 വര്‍ഷത്തില്‍ ഫാര്‍മസി, നഴ്സിങ്, പാരാമെഡിക്കല്‍ കോളേജുകള്‍/കോഴ്സുകളും, 2018-19ല്‍ മെഡിക്കല്‍, ഡന്റല്‍, ആയുര്‍വേദ കോളേജുകളും കോഴ്സുകളും തുടങ്ങാമെന്നാണു വിജ്ഞാപനം. ഒന്നും രണ്ടും വര്‍ഷം മുന്‍പുതന്നെ സിപിഎം കച്ചവടത്തിനിറങ്ങിയിരിക്കുന്നു എന്നര്‍ത്ഥം.
നിലവിലുള്ള സ്വാശ്രയ കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കാം. സംസ്ഥാനത്ത് ഇനി പുതിയ സ്വാശ്രയ കോളേജുകള്‍ അനുവദിക്കില്ലെന്നും നിലവിലുള്ള സ്വാശ്രയ കോളേജുകള്‍ക്ക് പുതിയ കോഴ്സുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നു.
സിപിഎമ്മിന്റെ പ്രഖ്യാപിത നയവും സ്വാശ്രയ കോളേജുകള്‍ വേണ്ട എന്നതാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ ഉള്‍പ്പടെയുള്ള പോഷകസംഘടനകളും സ്വാശ്രയ കോളേജുകള്ക്കെതിരാണെന്നാണ് അവകാശവാദം. ഈ നിലപാടുകളെല്ലാം ജനങ്ങളെ കബളിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കോളേജുകള്‍ അനുവദിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം. ആരോഗ്യസര്‍വകലാശാലയുടെ വെബ്സൈറ്റിലാണ് വിജ്ഞാപനമുള്ളത്.
അപേക്ഷകള്‍ കിട്ടേണ്ട അവസാന തീയതി ഡിസംബര്‍ 31. അപേക്ഷാഫീസ് എംബിബിഎസ്, സൂപ്പര്‍ സ്പെഷ്യാലിറ്റി, ബിഡിഎസ്, ഡന്റല്‍ പിജി, ഹോമിയോപ്പതി തുടങ്ങിയവയ്ക്ക് രണ്ടു ലക്ഷം രൂപ, നഴ്സിങ് 1,25,000; പരിശോധനാ ഫീസ് 80,000 രൂപ; ഫാര്‍മസി 1,50,000 (80,000 പരിശോധന).
എതിര്‍ക്കും: കോടിയേരി
തിരുവനന്തപുരം: പുതിയ സ്വാശ്രയ കോളേജുകള്‍ തുടങ്ങാന്‍ ആരോഗ്യ സര്‍വകലാശാല ഇറക്കിയ വിജ്ഞാപനത്തെ എതിര്‍ക്കുമെന്ന്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ‘ജന്മഭൂമി’യോടു പറഞ്ഞു.
പുതിയ സ്വാശ്രയ കോളേജുകള്‍ വേണ്ടെന്നാണ് ഇടതുമുന്നണിയുടെയും പാര്‍ട്ടിയുടെയും തീരുമാനം; സര്‍ക്കാരിന്റെ നയവും അതുതന്നെ. കോടതി ഇടപെട്ട് അപൂര്‍വം ചില കോളേജുകള്‍ തുടങ്ങിയിരിക്കാം. അതല്ലാതെ, പുതിയവ തുടങ്ങുന്ന പ്രശ്നമില്ല, കോടിയേരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: