നാദാപുരം: തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ കൊന്ന സംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്തു. സിപിഎം ക്രിമിനലും നിരവധി കേസുകളിലെ പ്രതിയുമായ തലശേരി വടക്കുമ്പാട് തെക്കേ കണ്ണോളി ശ്രീജിത്താണ് (38) അറസ്റ്റിലായത്.
ആഗസ്ത് പന്ത്രണ്ടിന് മറ്റുപ്രതികള്‍ക്കൊപ്പം ഇന്നോവ കാറില്‍ വെള്ളൂരിലെത്തി സഹായികളുടെ നിര്‍ദേശാനുസരണം ചാലപ്പുറം വെള്ളൂര്‍ ചക്കരക്കണ്ടിമുക്കില് അസ്ലം സഞ്ചരിച്ച ബൈക്ക് കാറുകൊണ്ട് ഇടിച്ചു വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു.
സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ അസ്ലമിനെ ശ്രീജിത്താണ് ആദ്യം വെട്ടിയത്. സിപിഎം നിയന്ത്രണത്തിലുള്ള തലശേരി വടക്കുമ്പാട് സഹകരണ ബാങ്കില്‍ ജോലി ചെയ്യുകയാണിയാള്‍. കഴിഞ്ഞ ദിവസം ബാങ്കില്‍ നിന്നാണ് ഇയാളെ പിടിച്ചത്.
2008 ല്‍ മാര്‍ച്ച് നാലിന് ബിജെപി പ്രവര്‍ത്തകരായ കൊളശേരി വടക്കുമ്പാട്ടെ നിഖില്‍, പാനൂര്‍ കുന്നോത്ത് പറമ്പിലെ രാകേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. വേറെ കൊലക്കേസുകള്‍ ഉള്‍പ്പെടെ പതിനൊന്ന് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
കഴിഞ്ഞ ദിവസം കൊലയാളി സംഘത്തില്‍പ്പെട്ട കൂത്തുപറമ്പ് പാട്യത്തെ വിജേഷിനെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതോടെ അസ്ലമിന്റെ വധത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ടുപേര്‍ അറസ്റ്റിലായി. നാലുപേരെയാണ് ഇനി പിടികൂടാനുള്ളത്.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: