കൊച്ചി: ബ്ലാസ്റ്റേഴ്സിന് ഇന്ന് ആദ്യ ഹോം മത്സരം. എതിരാളികള്‍ ചില്ലറക്കാരല്ല. ആദ്യ സീസണിലെ ചാമ്പ്യന്മാരും കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളുമായ അത്ലറ്റികോ ഡി കൊല്‍ക്കത്ത. രാത്രി 7ന് മത്സരം ആരംഭിക്കും.
അടുത്ത വര്‍ഷം നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിനായി ഒരുക്കുന്ന പുതിയ പ്രതലത്തിലാണ് കളി. ഇരുടീമുകളും ഇന്നലെ നെഹ്റു സ്റ്റേഡിയത്തിലെ പുതിയ മൈതാനത്ത് പരിശീലനത്തിനിറങ്ങിയില്ല. അവസാനഘട്ട പണികള്‍ നടക്കുന്നതിനാലാണിത്.
മൂന്നാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വിജയത്തോടെ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്. നോര്‍ത്ത് ഈസ്റ്റിനോട് 1-0നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരാജയം.
ഈ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് ചില പാളിച്ചകളും പാറ്റി. 3-4-3 ശൈലിയിലാണ് ഇറങ്ങിയതെങ്കിലും പിന്നീട് 4-4-1-1 രീതിയിലേക്ക് മാറിയിരുന്നു. എന്നാല്‍ ഫുള്‍ ലെഫ്റ്റ് ബാക്കിന്റെ അഭാവം പ്രകടമായിരുന്നു.
മധ്യനിരയിലും വിംഗറായും കളിക്കുന്ന ഇഷ്ഫഖ് അഹമ്മദിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിപ്പിച്ചതും ഗുണം ചെയ്തില്ല. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസും സന്ദേശ് ജിംഗാനും മികച്ച പ്രകടനം നടത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങിയത് പ്രതിരോധനിരയുടെ പിഴവിലൂടെയായിരുന്നു. മധ്യനിരയില്‍ നാല് ഇന്ത്യന്‍ താരങ്ങളായിരുന്നു.
സസ്പെന്‍ഷന്‍മൂലം പ്ലേ മേക്കര്‍ ജോസു കുരായിസ് കളിക്കാനിറങ്ങാതിരുന്നതിനാല് മധ്യനിരയില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. മുന്നേറ്റനിരയില്‍ ബെല്‍ഫോര്‍ട്ടും അന്റോണിയോ ജര്‍മ്മനും മലയാളി താരം മുഹമ്മദ് റാഫിയും ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിഞ്ഞതുമില്ല. ഇതും ടീമിന് തിരിച്ചടിയായി. ഗോള്‍പോസ്റ്റിന് മുന്നില്‍ ഗ്രഹാം സ്റ്റാക്ക് മികച്ച പ്രകടനം നടത്തുന്നുണ്ട്.
സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിയുന്ന ആരാധകര്‍ നല്കുന്ന പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ ശക്തി. സ്വന്തം തട്ടകത്തില്‍ തുടര്‍ച്ചയായ മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിക്കാനൊരുങ്ങുന്നത്. തുടക്കം കസറിയാല്‍ പിന്നെ ബ്ലാസ്റ്റേഴ്സിന് കുതിക്കാം. വടക്കുകിഴക്കില്‍ ഉറഞ്ഞുപോയ വീര്യം കാണികളുടെ ആവേശം കൊണ്ട് തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ ബ്ലാസ്റ്റേഴ്സിനുണ്ട്.
എന്നാല്‍ ആദ്യ സീസണില്‍ കൊച്ചിയില്‍ കൊല്‍ക്കത്തയെ 2-1ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. കൊലക്കത്തയില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ആദ്യ സീസണ് ഫൈനലിലും അത്ലറ്റികോയോട് പരാജയപ്പെട്ടു. കഴിഞ്ഞ സീസണില്‍ രണ്ട് മത്സരങ്ങളിലും അത്ലറ്റികോ കൊല്‍ക്കത്തയോട് പരാജയപ്പെടാനായിരുന്നു കൊമ്പന്മാരുടെ വിധി. കൊല്‍ക്കത്തയില്‍ വച്ച് 2-1നും കൊച്ചിയില്‍ 3-2നും. ഈ പരാജയങ്ങള്‍ക്ക് പകരം വീട്ടാനുള്ള സുവര്‍ണ്ണാവസരമാണ് ബ്ലാസ്റ്റേഴ്സിന് കൈവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരാധകരെ തൃപ്തിപ്പെടുത്തുമെന്ന പ്രകടനം ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തെടുക്കുമെന്ന് പ്രത്യാശിക്കാം.
എന്നാല്‍ ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് കടലാസിലെങ്കിലും കരുത്തു കൂടുതല്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയ്ക്കാണ്. മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗയെ ഏക സ്ട്രൈക്കറായി അവതരിപ്പിച്ച് 4-5-1 ശൈലിയിലാണ് കഴിഞ്ഞ ദിവസം ചെന്നൈയിന് എഫ്സിക്കെതിരെ അവര്‍ കളത്തിലെത്തിയത്. കനേഡിയന്‍ രാജ്യാന്തരതാരവും മലയാളികളുടെ ഹ്യൂമേട്ടനും കഴിഞ്ഞ സീസണില്‍ 11 ഗോളുകള്‍ നേടുകയും ചെയ്ത ഇയാന്‍ ഹ്യൂമിന്റെ സാന്നിധ്യവും അവര്‍ക്ക് മുതല്‍ക്കൂട്ട്.
ചെന്നൈയിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം സമീഗ് ദൗതിയുംഹ്യൂമും നേടിയ ഗോളാണ് അത്ലറ്റികോക്ക് സമനില നേടിക്കൊടുത്തത്. എന്തായാലും ആധിപത്യം തുടരാന്‍ അത്ലറ്റികോയും തിരിച്ചടിക്കാന്‍ ബ്ലാസ്റ്റേഴ്സും കച്ചമുറുക്കി ഇറങ്ങുമ്പോള്‍ ആവേശകരമായ പോരാട്ടത്തിനായിരിക്കും ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: