ഗുവാഹത്തി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിന് രണ്ടാം ജയം. ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ 1-0ന് കീഴടക്കിയ വടക്കുകിഴക്കിന്റെ പ്രതിനിധികള്‍ ഇന്നലെ എഫ്സി ഗോവയെ തകര്‍ത്തു. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. രണ്ട് ഗോളുകളും നേടിയത് അവരുടെ ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ എമിലിയാനോ ആല്‍ഫാരോ.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും നേരിയ മുന്‍തൂക്കം ഗോവക്കായിരുന്നെങ്കിലും ഒരു മികച്ച ഷൂട്ടറുടെ അഭാവം നിഴലിച്ചു. കളിയുടെ തുടക്കത്തില്‍ ഇരുടീമുകളും പ്രതിരോധത്തിന് ഊന്നല്‍ നല്കി. ഏഴാം മിനിറ്റില്‍ ഗോവക്ക് ഒരു അര്‍ദ്ധാവസരം ലഭിച്ചെങ്കിലും വടക്കുകിഴക്കിന്റെ കാവല്പോരാളി സുബ്രതാ പാലിനെ കീഴടക്കാന്‍ കഴിഞ്ഞില്ല.
12-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് ലഭിച്ച അവസരും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. 20-ാം മിനിറ്റില്‍ ആതിഥേയര്‍ ലീഡ് നേടി. ഗോവ മാര്‍ക്വീതാരം ലൂസിയോ ഗോളി ലക്ഷ്മികാന്ത് കാട്ടിമണിക്ക് നല്കിയ ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ വരുത്തിയ പിഴവാണ് ഗോളില്‍ കലാശിച്ചത്. കാട്ടിമണി തട്ടിയ പന്ത് നോര്‍ത്ത് ഈസ്റ്റിന്റെ ഉറുഗ്വെയ്ന്‍ സ്ട്രൈക്കര്‍ എമിലിയാനോ ആല്‍ഫാരോയുടെ കാലുകളില്‍ തട്ടി വലയില്‍ കയറി.
28-ാം മിനിറ്റില്‍ മെയ്ല്‍സണ്‍ ആല്‍വസിനെ പിന്‍വലിച്ച് നോര്‍ത്ത് ഈസ്റ്റ് മാര്‍ക്വീ താരം ദിദിയര്‍ സകോറയെ കളത്തിലെത്തിച്ചു. മൂന്നുമിനിറ്റിനുശേഷം ഗോവക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും ഗോവക്ക് സമനില പാലിക്കാന്‍ കഴിഞ്ഞില്ല.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ സഞ്ജയിനെ പിന്‍വലിച്ച് റോമിയോ ഫെര്‍ണാണ്ടസിനെ ഗോവ കളത്തിലെത്തിച്ചു. ഇത് അവരുടെ മുന്നേറ്റത്തില്‍ കാര്യമായ മാറ്റവും വരുത്തി. 58-ാം മിനിറ്റില്‍ രണ്ട് തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകളുമായി നോര്‍ത്ത് ഈസ്റ്റ് ഗോളി സുബ്രതാ പാല് കാണികളുടെ കയ്യടിനേടി. മാത്യൂസ് ട്രിന്‍ഡെയ്ഡിന്റെ രണ്ട് തകര്‍പ്പന്‍ ഷോട്ടുകളാണ് സുബ്രതപാല് അവിശ്വസനീയമായി രക്ഷപ്പെടുത്തിയത്. നാല് മിനിറ്റിനുശേഷം നോര്‍ത്ത് ഈസ്റ്റ് ലീഡ് ഉയര്‍ത്തി.
ഹോളിചരണ്‍ നര്‍സാരി നല്കിയ പാസുമായി ബോക്സില്‍ പ്രവേശിച്ചശേഷം എമിലിയാനോ പായിച്ച ഷോട്ട് കാട്ടിമണിയുടെ കാലുകള്‍ക്കിടയിലൂടെ വലയിലേക്ക്. രാജ്യാന്തര നിലവാരമുള്ള ഗോള്‍. തുടര്‍ന്നും ഇരുടീമുകളും വാശിയോടെ പോരാടി. എന്നാല്‍ ഒരു ഗോള്‍ മടക്കാന്‍ എഫ്സി ഗോവക്കോ ലീഡ് ഉയര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിനോ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: