ന്യൂദല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്പെക്ട്രം ലേലത്തില്‍ ആദ്യ ദിനം ലഭിച്ചത് 53,531 കോടി രൂപ. അഞ്ച് റൗണ്ട് ലേലമാണ് ആദ്യ ദിവസം നടന്നത്. 5.63 ലക്ഷം കോടിയാണ് ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ശനിയാഴ്ചയാണ് ലേലം ആരംഭിച്ചത്. ഏഴ് ബാന്‍ഡ് വിഡ്ത്തുകളിലായി 2,354.55 മെഗാഹെര്‍ട്സ് സ്പെക്ട്രമാണ് ലേലത്തിനുള്ളത്. 700, 900 മെഗാഹെര്‍ട്സ് പ്രീമിയം സ്പപെക്ട്രങ്ങള് ലേലം ചെയ്യാന്‍ ബാക്കിയുണ്ട്.
ടു ജി, ഫോര്‍ ജി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന 1,800 മെഗാഹെര്‍ട്സ് ബാന്ഡിനായാണ് കടുത്ത മത്സരം നടന്നത്. ത്രി ജി, ഫോര്‍ ജി സേവനങ്ങള്‍ക്കുള്ള 2,100 മെഗാഹെര്‍ട്സ്, ഫോര്‍ ജി സേവനത്തിനുള്ള 2,300 മെഗാഹെര്‍ട്സ്, ടു ജി, ഫോര്‍ ജി സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്ന 800 മെഗാഹെര്‍ട്സ് ബാന്‍ഡുകളും കമ്പനികളുടെ മുന്ഗണനയിലെത്തി. നേരത്തെ ടു ജി സ്പെക്ട്രം എന്നറിയപ്പെട്ടിരുന്ന 1,800 മെഗാഹെര്‍ട്സ് ബാന്‍ഡ് 22 ടെലികോം സര്‍ക്കിളുകളില്‍ 19 എണ്ണത്തിലേക്ക് ലേലം ചെയ്തു.
മൂന്നാം തലമുറ സേവനങ്ങള്‍ക്കുപയോഗിക്കുന്ന 2,100 മെഗാഹെര്‍ട്സ് ഒമ്പത് സര്‍ക്കിളുകളിലേക്കും ലേലം ചെയ്തു. മെഗാഹെര്‍ട്സിന് 11,485 കോടിയാണ് 700 മെഗാഹെര്‍ട്സിന്റെ അടിസ്ഥാനവില. 2,100 മെഗാഹെര്ട്സിനെ അപേക്ഷിച്ച് മൊബൈല്‍ സര്‍വ്വീസുകള്‍ക്ക് 70 ശതമാനം ചെലവ് കുറവുണ്ട് ഈ ബാന്‍ഡിന്.
മറ്റ് ദിവസങ്ങളിലെ ലേലത്തുക കണക്കാക്കുന്നതേയുള്ളു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഇന്ത്യ, റിലയന്‍സ് ജിയോ ഇന്‍ഫോകോം, റിലയന്‍സ് കമ്യൂണിക്കേഷന്‍സ്, ഐഡിയ സെല്ലുലാര്‍, എയര്‍സെല്‍, ടാറ്റ ടെലി എന്നീ കമ്പനികളാണ് ലേലത്തില്‍ പങ്കെടുക്കുന്നത്. 700, 800, 900, 1800, 2100, 2300, 2500 മെഗാഹെര്‍ട്സ് ബാന്‍ഡ് വിഡ്ത്ത് സ്പെക്ട്രം ആണ് ലേലത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: