ന്യൂദല്‍ഹി: പാക്ക് അധീന കശ്മീരില്‍ ഭാരതം നടത്തിയ മിന്നലാക്രമണം വ്യാജമല്ലെന്ന് സൈന്യം. ഇതു സംബന്ധിച്ച തെളിവിനായി മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ തയ്യാറാണെന്ന് സൈന്യം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള അനുവാദം ലഭിച്ചാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുന്നതിന് എതിര്‍പ്പില്ലെന്നും സൈന്യം പറഞ്ഞു.
മിന്നലാക്രമണം സംബന്ധിച്ച് ഉയരുന്ന വാദങ്ങള്‍ അവസാനിപ്പിക്കാന്‍ ദൃശ്യങ്ങള്‍ പുറത്തുവിടുന്നത് ഉചിതമായിരിക്കുമെന്നാണ് ഉന്നത സൈനിക നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആളില്ലാ വിമാനം വഴി സൈന്യം ചിത്രീകരിച്ചിരുന്നു. ഇത് സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഭാരത സൈന്യത്തിന്റെ ആക്രമണത്തില്‍ പാക്കിസ്ഥാനിലെ ഭീകരക്യാമ്പുകള്‍ക്ക് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇക്കാര്യം ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും സൈനികവൃത്തങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍ സൈനികമേധാവികളുടെ കമ്മിറ്റി തലവനും വ്യോമസേനാ മേധാവിയുമായ എയര്‍ചീഫ് മാര്‍ഷല്‍ അരൂപ് റാഹ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് വിസമ്മതിച്ചു. പ്രശ്നം ഇപ്പോഴും സജീവമായി നിലനില്‍ക്കുകയാണെന്നും, ഏത് സാഹചര്യവും നേരിടാന്‍ ഭാരത സൈന്യം തയ്യാറാണെന്നും വ്യോമസേനാ മേധാവി അഭിപ്രായപ്പെട്ടു.
സപ്തംബര്‍ 29 ന് പാക്ക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേരെ ഭാരതം നടത്തിയ മിന്നലാക്രമണം വ്യാജമാണെന്ന് പാക്കിസ്ഥാന് പ്രതികരിച്ചിരുന്നു. ഭാരതത്തിലും ഇതേ പ്രതകരണങ്ങള്‍ ഉയര്‍ന്നിരുന്നു.
ഉറി ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഭാരതം മിന്നലാക്രമണത്തിലൂടെ പാക്കിസ്ഥാന് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: