കോഴിക്കോട്: സമ്മേളനത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് അവര്‍ ഒത്തുകൂടി. ബിജെപി ദേശീയ കൗണ് സില് സമ്മേളനത്തില്‍ പ്രബന്ധകരായി പ്രവര്‍ത്തിച്ചവരാണ് ഇന്നലെ സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയത്. 1967ല്‍ നടന്ന ജനസംഘം സമ്മേളനത്തിന്റെ ശോഭായാത്രയില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് അഹല്യശങ്കര്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെച്ചു.
സമ്മേളനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ തനിക്ക് ഒത്തിരി സന്തോഷമുണ്ടെന്നായിരുന്നു അഹല്യശങ്കര്‍ അഭിപ്രായപ്പെട്ടത്. സമ്മേളനം കോഴിക്കോടാണ് നടക്കുന്നതെന്ന് അറിഞ്ഞ സമയത്ത് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സമ്മേളനം അടുത്തപ്പോള്‍ അതെല്ലാം ഇല്ലാതായി. 2016ല്‍ എത്തിനില്ക്കുമ്പോള് ബിജെപിയുടെ കേരളത്തിലെയും ഭാരതത്തിലെയും വളര്‍ച്ച ഒത്തിരി സന്തോഷം നല്‍കുന്നതാണ്. ഈ സമ്മേളനം നല്കിയ ഊര്‍ജ്ജം ഇനിയും മുന്നോട്ട് പോകാന്‍ സഹായകമാകും. മഹിളാമോര്‍ച്ചയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ആദ്യകാലത്ത് വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അവരുടെ എണ്ണം എണ്ണിയാല്‍ തീരാത്തതാണ്. വിവിധ മേഖലകളില്‍ പാര്‍ട്ടി മുന്നോട്ട് പോയത് സമ്മേളനത്തിന്റെ വിജയത്തിന് കരുത്തു പകര്‍ന്നെന്നും അഹല്യശങ്കര്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തിന്റെ വിജയത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 1800 ഓളം പേരാണ് പ്രബന്ധകന്മാരായി പ്രവര്‍ത്തിച്ചത്. അവരാണ് ഇന്നലെ സമ്മേളനത്തിലെ അനുഭവങ്ങള്‍ പങ്കുവെക്കാനായി കോഴിക്കോട്ട് ഒത്തുചേര്‍ന്നത്.
സ്നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ബിജെപി അഖിലേന്ത്യാ സെക്രട്ടറി എച്ച്. രാജ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ വിജയശില്പികള് പ്രബന്ധകന്മാരായി പ്രവര്‍ത്തിച്ചവരാണെന്ന് അധ്യക്ഷത വഹിച്ച കുമ്മനം രാജശേഖരന് പറഞ്ഞു.
സമ്മേളനം ഏവരിലും മങ്ങാതെ മായാതെ മറയാതെ ജ്വലിക്കുന്ന ഓര്‍മ്മകളായി നില്ക്കും. ഏവര്‍ക്കും എന്നും പ്രചോദനവും പ്രോത്സാഹനവുമാണ് സമ്മേളനം. സമ്മേളനത്തിന്റെ ഭാഗമായവര്‍ ചരിത്രം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി. കേരളത്തിലെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് സമ്മേളനം കൂടുതല്‍ കരുത്ത് പകരുമെന്നും കുമ്മനം കുമ്മനം കൂട്ടിച്ചേര്‍ത്തു.
നളിന്‍കുമാര്‍ കട്ടീല്‍ എം പി, ബിജെപി അഖിലേന്ത്യാ സഹ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്, സം സ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രന്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്, സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: