കൊച്ചി: കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് തുടങ്ങി. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ യൂണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ 32 ഡിപ്പോകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് കഴിഞ്ഞ മാസത്തെ ശമ്പളം കിട്ടിയത്. ഓയില്‍ കമ്പനികള്‍ക്ക് കൊടുക്കാനായി മാറ്റി വച്ചിരുന്ന 32 കോടി രൂപയെടുത്താണ് ഈ ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയത്. ശമ്പളം മുടങ്ങിയതോടെ സംസ്ഥാനത്തെ മറ്റ് അറുപത് ഡിപ്പോകളിലെ ജീവനക്കാര്‍ സമരത്തിലേക്ക് തിരിഞ്ഞു. ഇതോടെ സര്‍വ്വീസ് ഭാഗികമായി തടസപ്പെട്ടു. ചില ഡിപ്പോകളില്‍ ഒരു വണ്ടിപോലും ഓടിയില്ല. മറ്റിടങ്ങളില്‍ നാമമാത്രമായേ സര്‍വീസുള്ളൂ.
പണിമുടക്കിയ ജീവനക്കാര്‍ നിരാഹാര സമരവും പട്ടിണി സമരവും തുടങ്ങി. ശമ്പളയിനത്തില്‍ 72 കോടി രൂപയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് നല്‍കുന്നത്. 65 കോടി രൂപ പെന്‍ഷനായും നല്കുന്നു. ഇന്ധനം വാങ്ങിയ പണം ഉടന്‍ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കെഎസ്ആര്‍ടിസിക്ക് കത്ത് അയച്ചുകഴിഞ്ഞു. പതിനഞ്ചിനകം ഈ പണം അടച്ചില്ലെങ്കില്‍ ഇന്ധനവും മുടങ്ങും.
നേരത്തെ ഡിപ്പോകള്‍ പണയം വച്ചാണ് ശമ്പളം നല്‍കിയത്. ഇതിനകം 63 എണ്ണം പണയപ്പെടുത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ പണയം വയ്ക്കാനാവാത്ത സ്ഥിതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: