കൊട്ടാരക്കര: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സമരം തുടങ്ങി. രണ്ടു ദിവസമായി ഡിറ്റിഒ ഓഫീസിന് മുന്നില്‍ നടക്കുന്ന ഉപരോധസമരം കൊട്ടാരക്കര ഡിപ്പോയുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. ബിഎംഎസ്, ഐഎന്‍ടിയുസി സംഘടനകളാണ് സമരത്തിലുള്ളത്. ഇന്ന് ജില്ലയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ഡിറ്റിഒ ഓഫീസ് പൂട്ടിയ പ്രവര്‍ത്തകര്‍ ഡിപ്പോയുടെ മുന്നില്‍ നിരാഹാര സത്യാഗ്രഹവും ആരംഭിച്ചു. സര്‍വീസുകളെയും സമരം ബാധിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമുള്ള ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ സര്‍വീസുകളും ചില സ്റ്റേ ബസ്സുകളും മുടങ്ങി. അടിയന്തിര നടപടിയുണ്ടായില്ലെങ്കില്‍ സര്‍വീസുകള്‍ പൂര്‍ണമായി തടയുമെന്ന മുന്നറിയിപ്പും സമരക്കാര്‍ നല്കുന്നു. കഴിഞ്ഞ ദിവസം എറണാകുളം, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിരുന്നു. സമരം നടത്തിയിട്ടും കൊല്ലം ജില്ലയിലെ തൊഴിലാളികള്‍ക്ക് ശമ്പളം ലഭിച്ചില്ല. തുടര്‍ന്നാണ് ഡിറ്റിഒ ഓഫീസ് പൂട്ടിയുള്ള സമരത്തിന് തൊഴിലാളികള്‍ തയ്യാറായത്.
പത്തനാപുരം: വേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. മറ്റ് ഡിപ്പോകളില്‍ നിന്നും എത്തിയ ദീര്‍ഘദൂര സര്‍വീസുകളെ ഡിപ്പോയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ പത്തനാപുരം എറ്റിഒയെ ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കുകയും ചെയ്തു. രാവിലെ ആരംഭിച്ച പ്രതിഷേധ പരിപാടി ഉച്ചയോടെ സമാപിച്ചു. തുടര്‍ന്ന് ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. ദീര്‍ഘദൂര ബസുകളൊന്നും സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കാന്‍ ജീവനക്കാര്‍ അനുവദിച്ചില്ല. ദൂരസ്ഥലങ്ങളിലേക്ക് പോകാനുള്ളവര്‍ ഏറെ ദുരിതത്തിലായി. രണ്ട് മണിക്കൂറിലധികം നീണ്ടു നിന്ന സമരം ഒടുവില്‍ പോലീസുകാരും നേതാക്കന്മാരും തമ്മിലുള്ള ചര്‍ച്ചയിലൂടെ അവസാനിപ്പിച്ചു. നേതാക്കളായ ആര്.ജി.ശ്രീകുമാര്‍, ഗീരിഷ്, ആര്.അജി, ആര്.രതീഷ്, ഉണ്ണികൃഷ്ണന് ഉണ്ണിത്താന് എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: