പത്തനാപുരം: നിരോധിത ലഹരിവസ്തുക്കള്‍ വില്പനയും ഉപയോഗവും വര്‍ദ്ധിക്കുന്നു. മേഖലയില്‍ ലഹരിക്ക് പിന്നാലെ പായുന്നത് ഹൈസ്ക്കൂള്‍തലം മുതലുള്ള കുട്ടികള്‍ നിരോധിതപുകയില ഉല്പന്നങ്ങളുടെയും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെയും ഉപഭോക്താക്കളും വക്താക്കളുമായി മാറുകയാണ്.
പത്തനാപുരം, നടുക്കുന്ന്, മാലൂര്‍, വലിയകാവ് എന്നിവിടങ്ങളിലെ ഹൈസ്ക്കൂളുകളും മാലൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ്,കുരിയോട്ടുമല എഞ്ചിനീയറിംഗ് കോളജ്, പത്തനാപുരം യുഐറ്റി സെന്റര്‍ തുടങ്ങിയ കോളജുകളുമാണ് പത്തനാപുരത്ത് ഉള്ളത്. അദ്ധ്യാപകര്‍ കുട്ടികളില്‍ നിന്നും ലഹരിവസ്തുക്കള്‍ കണ്ടെത്തിയാല്‍ പോലും സ്കൂളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കാട്ടി മാനേജ്മെന്റ് പോലീസില്‍ പോലും അറിയിക്കാറില്ല. കഴിഞ്ഞദിവസം മേഖലയിലെ ഹൈസ്ക്കൂള് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്നും കടലാസില്‍ പൊതിഞ്ഞ ലഹരി വസ്തു കണ്ടെത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ മൂലം രക്ഷിതാക്കളെ പോലും അറിയിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. പത്തനാപുരം മാര്‍ക്കറ്റ്, കടയ്ക്കാമണ്‍, വാഴപ്പാറ എന്നിവിടങ്ങളിലെ കോളനികളില്‍ നിന്നാണ് കഞ്ചാവ് വിദ്യാര്‍ത്ഥികളിലേക്ക് എത്തുന്നത്.കുട്ടികള്‍ക്കായി പ്രത്യേക പേരുകളിലാണ് ലഹരിവസ്തുക്കളുടെ വില്പന.
പരസ്യമായ മദ്യഉപയോഗവും നടക്കുന്നുണ്ടത്രെ. എന്നാല്‍ ലഹരിവിനിയോഗം ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതിയുയരുന്നു. മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് പരസ്യമായി ലഹരിവില്പന നടക്കുന്നുണ്ടെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യാവസ്ഥ. മുന്‍വര്‍ഷങ്ങളില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കാമ്പയിനുകളോ പരിശോധനകളോ ഇത്തവണ ആരംഭിച്ചിട്ടില്ല.
നഗരത്തിലെ ഒഴിഞ്ഞ കെട്ടിടങ്ങളും കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാന്റിനുള്ളിലെ സാംസ്കാരികനിലയത്തിന് പിന്‍വശവുമാണ് ഇവരുടെ ലഹരി ഉപയോഗിക്കുന്നവരുടെ പ്രധാനകേന്ദ്രം. വിദ്യാര്‍ത്ഥികളാണേറെയും ഇവിടെ ലഹരി ഉപയോഗിക്കാനെത്തുന്നത്. രക്ഷിതാക്കള്‍ക്കോ അദ്ധ്യാപകര്‍ക്കോ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കുട്ടികള്‍ക്കിടയില്‍ ലഹരി വിനിയോഗം ദിനംപ്രതി വര്‍ദ്ധിക്കുന്നുണ്ട്. മറ്റുള്ളവരിലേക്ക് മദ്യം അടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തിക്കാനും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. കോളജ് സമയത്തിന് പുറമേ രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ തമ്പടിക്കുന്നവര്‍ രാത്രി ഏറെ വൈകിയാണ് ഇവിടെ നിന്നും പോകുന്നത്. തമിഴ്നാടാണ് കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളുടെ പ്രധാന ഉറവിടം. കഴിഞ്ഞമാസം പത്തനാപുരം, കുന്നിക്കോട് സ്റ്റേഷനുകളില്‍ കഞ്ചാവുമായി പിടികൂടിയ പ്രതികളെല്ലാം സ്കൂള്‍ കുട്ടികള്‍ക്ക് വില്പനക്കായി ലഹരിവസ്തുക്കള്‍ കൊണ്ടുവന്നവരായിരുന്നു. ലഹരി ഉപയോഗത്തിനായി വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ വരെ പ്രവര്‍ത്തിക്കുന്നതായാണ് പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണ്ടെത്തല്‍. നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണമുണ്ടാകുന്നില്ലെന്ന ആരോപണവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: