വിളപ്പില്‍: ശാസ്താംപാറയുടെ തലവര തെളിയാന്‍ ഇനി വിനോദസഞ്ചാര വകുപ്പ് കനിയണം. എന്നാല്‍ ഈ ഗ്രാമീണ ടൂറിസം പദ്ധതിയെ അട്ടിമറിക്കാന്‍ അണിയറയില്‍ നീക്കം നടക്കുന്നതായാണ് സൂചന. വിളപ്പില്‍ പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയ്ക്കാണ് ടൂറിസം വകുപ്പിലെ ചില ഉന്നതര്‍ തുരങ്കം വയ്ക്കുന്നതായി ആക്ഷേപമുയരുന്നത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ശാസ്താംപാറയെ വിനോദസഞ്ചാരികളുടെ പറുദീസയാക്കുമെന്ന് ഈ ഓണത്തിന് മന്ത്രി നേരിട്ടെത്തി ജനങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന വിളപ്പില്‍ പഞ്ചായത്തിനെ വകുപ്പധികൃതരുടെ ഉദാസീനത ആശങ്കപ്പെടുത്തുന്നു. ഉത്സവ സീസണില്‍ മാത്രമാണ് ശാസ്താംപാറയില്‍ ആളുകളെത്തുന്നതെന്ന പുതിയ കണ്ടുപിടിത്തമാണ് ടൂറിസം വകുപ്പ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ പദ്ധതിക്ക് ഇനി പണം ചെലവഴിക്കുന്നത് മണ്ടത്തനമാണെന്നും ഉദ്ധ്യോഗസ്ഥ വൃന്ദം പ്രചരിപ്പിക്കുന്നു. ദിനംപ്രതി നൂറുകണക്കിന് സഞ്ചാരികള്‍ വന്നുപോകുന്ന ഇടമാണ് ശാസ്താംപാറ. സഞ്ചാരയോഗ്യമായ റോഡും വാഹന സൗകര്യങ്ങളും ഇല്ലാതിരുന്നിട്ടും ഇത്രയധികം ജനങ്ങള്‍ ഇവിടെയെത്തുന്നത് ഈ സാഹസിക ടൂറിസം കേന്ദ്രത്തിന്റെ മനോഹാരിത ഒന്നുകൊണ്ടു മാത്രമാണെന്ന് പഞ്ചായത്ത് പറയുന്നു. ലോക ടൂറിസം ഭൂപടത്തില്‍ വിളപ്പിലിന്റെ പേരെഴുതി ചേര്‍ത്ത ശാസ്താംപാറയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമം വേദനാജനകമാണെന്ന് വാര്‍ഡ് മെമ്പര്‍ ജയകുമാര്‍ പറയുന്നു.
ശാസ്താംപാറ ടൂറിസം കേന്ദ്രത്തിലേക്ക് എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കുവാന്‍ നാലു കോടി നബാര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാട്ടക്കട, കിള്ളി, പാപ്പാറയില്‍ നിന്ന് വിളപ്പില്‍ശാലയിലേക്ക് നീളുന്ന റോഡാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്. ചിറ്റയില്‍ പാലം മുതല്‍ വിളപ്പില്‍ശാല ജംഗ്ഷന് വരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരം റോഡിന്റെ വീതി അഞ്ചു മീറ്ററാണ്. ഇത് എട്ടുമീറ്ററായി ഉയര്‍ത്തിയാലെ പൊതുമരാമത്ത് വകുപ്പ് റോഡ് ഏറ്റെടുക്കുകയുള്ളു. റോഡ് യാഥാര്‍ത്ഥ്യമായാല്‍ നെയ്യാര്‍ഡാമിലേക്കും അരുവിക്കരയിലേക്കും കാപ്പുകാടിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ ഇടത്താവളമായി ശാസ്താംപാറ മാറും. അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്തസാദ്ധ്യതകളുള്ള ശാസ്താംപാറയെ സമീപത്തെ കടുമ്പു പാറയുമായി ബന്ധിപ്പിക്കുന്ന റോപ് വേ സംവിധാനം കൂടിയായാല്‍ ഇവിടം സഞ്ചാരികളുടെ സ്വര്‍ഗമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
അന്‍പത് ലക്ഷം മുടക്കി 2010 ലാണ് ശാസ്താംപാറയില്‍ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2012 ല്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു. പിന്നിട് യാതൊരു വികസനവും ശാസ്താംപാറയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: