തോട്ടപ്പള്ളി: തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ കരിമണല്‍ ഖനനം മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഹൈക്കോടതി വിധി ഉണ്ടെന്നു കാട്ടി മണലെടുക്കാന്‍ പോലീസുമായി എത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെയാണ് മത്സ്യത്തൊഴിലാളികള്‍ തടഞ്ഞത്. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. ഹാര്‍ബറിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാക്കാതെ മണല്‍ എടുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളികള്‍ മുമ്പ് ഖനനം തടഞ്ഞിരുന്നു.
ഇതെത്തുടര്‍ന്ന് മന്ത്രി ജി. സുധാകരന്റെ നിര്‍ദ്ദേശപ്രകാരം നേതാക്കളെ തിരുവനന്തപുരത്ത് വിളിപ്പിക്കുകയും മന്ത്രിയുടെ ഓഫീസില്‍ ഫിഷറീസ് മന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ മണലെടുക്കാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ നേതാക്കളെ രണ്ടു മന്ത്രിമാരും സമ്മര്‍ദ്ദംചെലുത്തിയതായും ആരോപണമുയര്‍ന്നിരുന്നു. മണല്‍ എടുക്കാന്‍ എത്തുന്നവരെ തടഞ്ഞാല്‍ പോലീസ് കൈകാര്യം ചെയ്യുമെന്ന മന്ത്രി ജി. സുധാകരന് മുന്നറിയിപ്പു നല്‍കിയതോടെ നേതാക്കള്‍ പ്രകോപിതരാകുകയും മണലെടുക്കാന്‍ സമ്മതിക്കില്ലെന്നാവശ്യപ്പെടുകയുമായിരുന്നു.
ഇതേത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് പോലീസുമായി മണലെടുക്കാന്‍ പുലര്‍ച്ചെ നാലോടെ ടിപ്പര്‍ ലോറികളുമായെത്തിയ ഐആര്‍ഇ ഉദ്യോഗസ്ഥരെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ വീണ്ടും ഹൈക്കോടതി വിധി ഉണ്ടെന്നു കാട്ടി ഐആര്‍ഇ ഉദ്യോഗസ്ഥര്‍ അമ്പലപ്പുഴ പോലീസുമായി തോട്ടപ്പള്ളി ഹാര്‍ബറിലെത്തിയത്. ഇതറിഞ്ഞ് എത്തിയ മത്സ്യത്തൊഴിലാളികള്‍ മണലെടുക്കാന്‍ അനുവദിക്കില്ലെന്നും ഹാര്‍ബറിന്റെ വികസനം പൂര്‍ത്തിയാക്കിയശേഷം മണലെടുത്താല്‍ മതിയെന്നും അറിയിച്ചു.
കൂടുതല്‍ തൊഴിലാളികള്‍ എത്തിയതോടെ പോലീസ് പിന്‍വാങ്ങുകയായിരുന്നു. ഇതോടൊപ്പം മണലെടുക്കാന്‍ എത്തുന്ന വാഹനങ്ങള്‍ക്കായി ഐആര്‍ഇ സ്ഥാപിച്ച റോഡ് തൊഴിലാളികള്‍ വള്ളങ്ങള്‍ ഉപയോഗിച്ച് ഉപരോധിച്ചു. തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബറില്‍ നിന്നും മണലെടുക്കരുതെന്ന പഞ്ചായത്ത് കമ്മറ്റി തീരുമാനവും ഐആര്‍ഇ ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തിയതായി നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: