എനിക്ക് 10 വയസ്സുള്ളപ്പോള്‍ മേരിക്കുട്ടി ടീച്ചര്‍ക്ക് സ്ഥലംമാറ്റം ലഭിച്ചു. ടീച്ചര്‍ ഏത് സ്കൂളിലേക്കാണ് പോയതെന്ന് ഓര്‍മ്മയില്ല. ടീച്ചറുടെ നാടായ അതിരംപുഴയിലേക്കാണെന്നാണ് ഞാന്‍ കരുതുന്നത്. ടീച്ചര്‍ പോകുമ്പോള്‍ കുറച്ച് പലഹാരങ്ങളും പഴയ കുറച്ച് തുണികളും കുറച്ച് പണവും അമ്മയെ ഏല്‍പ്പിച്ചിരുന്നു.
ആ സമയത്താണ് മാനന്തവാടിക്കടുത്ത് വള്ളിയൂര്‍ക്കാവിലെ ഉത്സവത്തെപ്പറ്റി കേട്ടത്. വയനാട്ടിലെ ഏറ്റവും വലിയ ഉത്സവമാണ് വള്ളിയൂര്‍ക്കാവിലേത്. മീനം ഒന്നുമുതല്‍ 14 വരെയാണ് ആറാട്ടുത്സവം. അമ്മ ഞങ്ങളെയും കാവിലേക്ക് കൊണ്ടുപോയി. തൃശ്ശിലേരിയില്‍നിന്ന് മൊട്ടക്കുന്ന് കയറി ഒണ്ടയങ്ങാടി വഴി നടന്നാണ് കാവിലെത്തിയത്. കൂറെ ദൂരത്തുനിന്നുതന്നെ ഉച്ചഭാഷിണിയുടെ ശബ്ദം ഞങ്ങള്‍ കേട്ടു. കാവിലേക്കടുക്കുംതോറും ശബ്ദം അടുത്തടുത്ത് വന്നു. മേലെക്കാവിലെത്തി താഴേക്കു നോക്കി, ഉത്സവപറമ്പ് മുഴുവന്‍ ടെന്റുകളും ആളുകളും. ഞങ്ങള്‍ മേലേക്കാവില്‍നിന്ന് താഴെക്കാവിലെത്തി. കബനി നദിയില്‍നിന്ന് കൈകാലുകളും മുഖവും കഴുകി അമ്മയോടൊപ്പം താഴെക്കാവിലും മേലെക്കാവിലും പ്രാര്‍ത്ഥിച്ചു. എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് ഒന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
അമ്മ ചെയ്തതുപോലെയൊക്കെ ഞങ്ങളും ചെയ്തു. താഴെക്കാവിന് മുന്നില്‍ മണിപ്പുറ്റുണ്ട്, ഒരുഭാഗത്ത് വലിയ അരയാലും. മണിപ്പുറ്റില്‍ ധാരാളം നാഗങ്ങള്‍ വസിക്കുന്നുണ്ടെന്നാണ് പിന്നീട് അറിഞ്ഞത്. നാഗങ്ങള്‍ക്ക് മുട്ടയും പൊരിയും നല്കിവരുന്നു. ഞങ്ങള്‍ ഉത്സവപറമ്പിലൂടെ നടന്നു. ഒരുരാജ്യം പിടിച്ചടക്കിയ സന്തോഷമായിരുന്നു മനസില്‍. ഒരുഭാഗം നിറയെ വളകളും ചാന്ത്, പൊട്ട്, കണ്മഷി തുടങ്ങിയവയും വില്‍ക്കുന്ന കടകള്‍. ഞങ്ങള്‍ ഒരുകടയുടെ മുന്‍ഭാഗത്ത് എത്തി. അമ്മ ഞങ്ങള്‍ക്ക് വളവാങ്ങിത്തന്നു. കറുത്ത കുപ്പിവളകളായിരുന്നു അത്. വളക്കാരന് വളകളൊന്നും പൊട്ടാതെ എന്റെ കയ്യില്‍ ഇട്ടുതന്നു.
പിന്നെ ചാന്തും പൊട്ടും കണ്മഷിയുമെല്ലാം ഞങ്ങള്‍ വാങ്ങി. മേരിക്കുട്ടി ടീച്ചറുടെ വീട്ടില്‍ ഇതെല്ലാം ഉണ്ടായിരുന്നുവെങ്കിലും എനിക്ക് ആദ്യമായാണ് വളകളും പൊട്ടുമെല്ലാം ലഭിച്ചത്. കാവിന്റെ ഒരുഭാഗത്ത് മണ്‍കല കച്ചവടക്കാര്‍ കലം വില്‍ക്കുന്നുണ്ട്. അമ്മ അവിടെനിന്ന് ഒരു മണ്‍കലം വാങ്ങി. തൊട്ടടുത്ത ബലൂണ്‍ കച്ചവടക്കാരനില്‍നിന്ന് പീപ്പി ശബ്ദം വെക്കുന്ന ഒരു ബലൂണ്‍ അമ്മ അനുജത്തിക്ക് വാങ്ങിനല്‍കി. കാവിന്റെ പല ഭാഗത്തുനിന്നും മൈക്കിലൂടെ ശബ്ദം വന്നുകൊണ്ടേയിരുന്നു. ഒരുഭാഗത്ത് മരണകിണര്‍.
അതിലൂടെ മോട്ടോര്‍ സൈക്കിളുകള്‍ ചീറിപ്പായുന്നു. ഞങ്ങള്‍ അതുനോക്കി കുറെനേരം നിന്നു. തൊട്ടടുത്ത് ജലകന്യക. അതിനടുത്ത് മാജിക് ഷോ. ചവിട്ടിക്കറക്കുന്ന ജയന്റ് വീല്‍, ചെറിയ ഒരു സര്‍ക്കസ് കൂടാരം. കടല, പൊരി, ചോളപ്പൊരി വില്‍പ്പന സ്റ്റാളുകളുമുണ്ട്, ചായക്കടകള്‍, അങ്ങനെ എങ്ങും ശബ്ദമുഖരിതം. ഞങ്ങള്‍ ഒരു സേര്‍ പൊരി വാങ്ങി. പിന്നെ അതും തിന്നുകൊണ്ടായിരുന്നു പൊരിവെയിലിലൂടെയുള്ള നടത്തം. ഉച്ചയ്ക്ക് താഴെക്കാവില്‍ അന്നദാനത്തിനായി ഞങ്ങള്‍ നിരന്നിരുന്നു. പൊടിമണ്ണിലാണ് ഇരുത്തം. ഒരാള്‍ എല്ലാവര്ക്കും ഇല കൊണ്ടുവന്നുതന്നു. പിന്നെ ചോറും സാമ്പാറും അച്ചാറും.
ഭക്ഷണം കഴിക്കുന്നതിനിടെ കാറ്റൊന്ന് ആഞ്ഞടിച്ചു. എല്ലാവരുടെ ചോറിലും നിറയെ പൊടിമണ്ണ്. പൊടിമണ്ണ് കൈകൊണ്ട് വകഞ്ഞുകളഞ്ഞ് എല്ലാവരും വീണ്ടും ഭക്ഷണം കഴിക്കാന്‍ തുടങ്ങി. വിശപ്പിന്റെ കാഠിന്യത്താല്‍ ഭക്ഷണം കഴിച്ചതുമാത്രമേ ഓര്‍മ്മയുള്ളൂ, പിന്നെ കബനി നദിയിലെ അമ്മായത്തില്‍ (ജലദുര്‍ഗ്ഗാ സ്ഥാനം) പോയി കൈകാലുകള്‍ കഴുകിവന്നു. അവിടെ ഞങ്ങള്‍ മത്സ്യങ്ങള്‍ക്ക് പൊരി ഇട്ടുകൊടുത്തു.
കേരളത്തിലെ മറ്റ് ക്ഷേത്രങ്ങളില്‍നിന്ന് വ്യത്യസ്തമാണ് കാവിലെ ഓരോ ആചാരാനുഷ്ഠാനങ്ങളും. ഉത്സവം തുടങ്ങി ഏഴാം നാളാണ് വള്ളിയൂര്‍ക്കാവില്‍ കൊടിയേറ്റുക, കൊടിയേറ്റാനുള്ള അവകാശം ഞങ്ങളുടെ സമുദായമായ അടിയ വിഭാഗക്കാര്‍ക്കാണ്. വള്ളിയൂര്‍ക്കാവിലെ അടിയ മൂപ്പന് വനത്തില്‍നിന്ന് കൊണ്ടുവരുന്ന അറ്റഭാഗം വെട്ടിക്കളയാത്ത മുളയില്‍ താഴെക്കാവിലാണ് ആദ്യം കൊടിയേറ്റുക. അതിനുശേഷം മറ്റുള്ളിടങ്ങളിലും കൊടിയേറ്റും. വയനാട് അടിയ സമുദായം എല്ലാവര്‍ഷവും വള്ളിയൂര്‍ക്കാവില്‍ ഒരുദിവസം അന്നദാനം നടത്തിവരുന്നു.
കാവിലെ ഭക്ഷണം പാകംചെയ്യാനുള്ള അവകാശം പൈങ്ങാട്ടിരിയിലെ ബ്രാഹ്മണ വിഭാഗത്തിനാണ്. വള്ളിയൂര്‍ക്കാവിലെ മേലെക്കാവില്‍ ദേവിക്കുള്ള കതിനാ വെടികള്‍ പൊട്ടിക്കാനുള്ള അവകാശം കുറിച്ച്യ വിഭാഗത്തിനാണ്. ഇത്തരത്തില്‍ കാവിലെ ഓരോ ചടങ്ങുകളും അനുഷ്ഠാനങ്ങളും നടത്തുന്നത് വ്യത്യസ്ത വിഭാഗക്കാരാണ്. ആറാട്ടുത്സവം കഴിഞ്ഞുവരുന്ന 15-ാം നാള് പുലര്‍ച്ചെ ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്മാര് മേലെക്കാവിലെത്തി ദേവിയെ സാഷ്ടാംഗം നമിച്ച് ക്ഷേത്രനടയില്‍ മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയവ ചവിട്ടിപ്പൊട്ടിക്കുന്ന ഒരു ചടങ്ങുണ്ട്.
ഇവ ചവിട്ടിപ്പൊട്ടിച്ചശേഷം ഗജവീരന്മാര് പടിയിറങ്ങും. പിന്നെ ഞങ്ങളുടെ ഊഴമാണ്, ജില്ലയിലെ വനവാസി വിഭാഗക്കാര്‍ മത്തന്റെയും കുമ്പളങ്ങയുടെയും വിത്തുകള്‍ ശേഖരിച്ച് വീടുകളിലേക്ക് മടങ്ങും. ഈ വിത്തുകളാണ് വരുംവര്‍ഷങ്ങളിലേക്കുവേണ്ടി ഉപയോഗിക്കുക. ഇത് നട്ടാല്‍ വള്ളിയൂരമ്മ അധിക വിളവ് നല്‍കുമെന്നാണ് വിശ്വാസം.
വിശ്വാസം, അതല്ലേ, എല്ലാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: