ആലപ്പുഴ: ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജില്ലയിലെ കെഎസ്ആര്‍ടിസിയില്‍ ഡിപ്പോകളില്‍ ജീവനക്കാര്‍ തുടരുന്ന നിസഹകരണ സമരം ശക്തമായി. സപ്തംബര്‍ 30ന് ലഭിക്കേണ്ട ശമ്പളം ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നാണ് കെഎസ്ടി എംപ്ളോയ്സ് സംഘി(ബിഎംഎസ്)ന്റെയും ടിഡിഎഫിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ കൂട്ടഅവധിയെടുത്ത് സമരം ആരംഭിച്ചത്. ഇന്നലെ ആലപ്പുഴയില്‍ കെഎസ്ടി എംപ്ളോയ്സ് സംഘ് സംസ്ഥാന വൈസ്പ്രസിഡന്റ് ടി. പി. വിജയന് പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്തു. എഐടിയുസി യൂണിയനും സമരത്തില്‍ പങ്കാളികളായി. സിപിഎം അനൂകൂല സംഘടനയായ കെഎസ്ആര്‍ടി എംപ്ളോയിസ് അസോസിയേഷന് നേതൃത്വത്തില്‍ വൈകിട്ട് നിരാഹാര സമരം ആരംഭിക്കുകയും ചെയ്തു. ശമ്പളം നല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഷെഡ്യുളുകളില്‍ െ്രെഡവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും മാറ്റം സംബന്ധിച്ച് രജിസ്റ്ററില്‍ ഒപ്പിടാതെ ഇവര്‍ ബഹിഷ്ക്കരിക്കുകയായിരുന്നു. ആലപ്പുഴയില്‍ നിന്ന് ദീര്‍ഘ ദൂരസര്വീസ് നടത്തുന്ന വോള്‍വോ ലോഫ്ളോര്‍ എ.സി, സൂപ്പര്‍ എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയവയാണ് സമരം മൂലം സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്. ഇന്നലെ ആകെയുള്ള 106 ഷെഡ്യൂളുകളില്‍ 54 എണ്ണവും മുടങ്ങിയതോടെ ഡിപ്പോയുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ശമ്പളം ഇനിയും വൈകാന്‍ ഇടയായാല്‍ മുഴുവന്‍ ഷെഡ്യുളുകളും അവസാനിപ്പിച്ച് സമരം ശക്തമാക്കാനാണ് തൊഴിലാളിയുണിയനുകള്‍ എടുത്തിട്ടുള്ള തീരുമാനം.
കെഎസ്ആര്‍ടിസി ജിവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് ചേര്‍ത്തലയില്‍ ഒരു വിഭാഗം ജീവനക്കാര്‍ സര്‍വ്വീസ് ബഹിഷ്ക്കരിച്ച് സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പുസമരം നടത്തി. രാത്രി വൈകിയും സമരം തുടര്‍ന്നു. കെഎസ്ടി എംപ്ലോയീസ് സംഘ് ഇതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സമര പരിപാടികള്‍ ആസൂത്രണം ചെയ്തിരുന്നു. വരും ദിനങ്ങളില്‍ സമരം ശക്തമാക്കാനാണ് തിരുമാനം. കെഎസ്ടി എംപ്ലോയിസ് സംഘ് യൂണിറ്റ് പ്രസിഡന്റ് എന്‍. വെങ്കിടാചലം, സെക്രട്ടറി കെ. ദിനേശ് കുമാര്‍, മുരളിധരന് നേതൃത്വം നല്കി.
മാവേലിക്കര ഡിപ്പോയില്‍ നിന്നും ആകെ സര്‍വീസ് നടത്തിയതു അഞ്ചു ദീര്‍ഘദൂര സര്‍വ്വീസുകള്‍ മാത്രം. ഇവിടെ നിന്നുള്ള 45 ഷെഡ്യൂളുകളില്‍ 30 എണ്ണം ആദ്യം സര്‍വീസ് നടത്തി. എന്നാല്‍ പല ബസുകളും മറ്റ് ഡിപ്പോകളില്‍ തടഞ്ഞു. ട്രിപ് കഴിഞ്ഞു തിരിച്ചു ഡിപ്പോയിലെത്തിയ ബസുകള്‍ സര്‍വീസ് മുടക്കി.
സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, ഗുരുവായൂര്‍ തുടങ്ങിയ അഞ്ചു ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണു സര്‍വീസ് നടത്തിയത്. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
കായംകുളത്ത് എല്ലാ ട്രേഡ് യൂണിയനുകളിലും പെട്ട ജീവനക്കാര്‍ പണിമുടക്കി. ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍ എന്നിവരോടൊപ്പം ഓഫീസ് ജീവനക്കാരും മെക്കാനിക്കല്‍ സ്റ്റാഫുകളും പണിമുടക്കിയതോടെ പ്രവര്‍ത്തനം സ്തംഭിച്ചു. നാനൂറ്റമ്പതോളം ജീവനക്കാര്‍ പണിമുടക്കി.
ആകെയുള്ള 78 സര്‍വ്വീസുകളില്‍ 62വരെ സര്‍വ്വീസുകളാണ് സ്ഥിരമായി നടക്കുന്നത്. എന്നാല്‍ ഇന്നലെ മൂന്നു സര്‍വ്വീസുകള്‍ മാത്രമാണ് നടന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് സൂപ്പര്‍ഫാസ്റ്റുകളാണ് സര്‍വീസ് നടത്തിയത്.
ഹരിപ്പാട് ഡിപ്പോയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പലതും മുടങ്ങി. വിവിധ റൂട്ടുകളിലേക്കുള്ള അന്‍പത് സര്‍വ്വീസുകളില്‍ 22 എണ്ണം സര്‍വ്വീസ് നടത്തിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചുവെങ്കിലും യാത്രാ ക്ലേശം അതിരൂക്ഷമായിരുന്നു.
ചെങ്ങന്നൂര്‍ ബസ് ഡിപ്പോയില്‍ മുഴുവന്‍ ജീവനക്കാരും പണിമുടക്കി. ദീര്‍ഘദൂര സര്‍വ്വീസുകളടക്കം 76 ഷെഡ്യൂളുകള്‍ ഉള്ളതില്‍ ഒന്നും പോയില്ല. പണിമുടക്കിയ സമരക്കാര്‍ നഗരത്തില്‍ പ്രകടനം നടത്തി.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ബി.സുഭാഷ്, കെഎസ്ടിഈഎസ് ജില്ലാ വൈസ് പ്രസിഡന്റ് എ.എസ്. നന്ദകുമാര്‍, സംസ്ഥാന സെക്രട്ടറി എന്‍.ദേവദാസ്, യൂണിറ്റ് സെക്രട്ടറി മനോജ് കുമാര്‍, ട്രഷറര്‍ അനില്‍കുമാര്‍, ജില്ലാ കമ്മറ്റി അംഗം കെ.വിനോദ്, പി.ആര്. രാധാകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: