എടത്വാ: പെണ്മക്കളുമൊത്ത് വാടക ഷെഡ്ഡില്‍ അന്തിയുറങ്ങിയ വിധവയായ ഷൈലമ്മയുടെ പുനരധിവാസത്തിന് മൂന്നരസെന്റ് ഭൂമിലഭിച്ചു. തലവടി പുതുപ്പറമ്പ് പാരേത്തോട് പുളിക്കത്തറ പരേതനായ പ്രഹഌദന്റെ ഭാര്യ ഷൈലമ്മയാണ് രണ്ടുപെണ്‍മക്കളും ബാല്യം വിട്ടൊഴിയാത്ത മകനുമൊന്നിച്ച് അടച്ചുറപ്പില്ലാത്ത ഒറ്റമുറി വാടകഷെഡ്ഡില്‍ പതിറ്റാണ്ടുകളായി അന്തിയുറങ്ങിയിരുന്നത്.
കുടുംബത്തിന്റെ ദുരിതം അറിഞ്ഞതോടെ വാര്‍ഡംഗം അജിത്ത് കുമാര്‍ പിഷാരത്ത് മുന്‍കൈയ്യെടുത്ത് പുനരധിവാസത്തിനുള്ള ശ്രമം ആരംഭിച്ചു. തലവടി ഗ്രാമപഞ്ചായത്തിന്റേയും കുടുംബശ്രീ, അയല്‍ക്കൂട്ടത്തിന്റേയും നേതൃത്വത്തില്‍ അഗതി ആശ്രിത പദ്ധതിയില്‍പ്പെടുത്തി 1.50 ലക്ഷം രൂപ കുടുംബത്തിന് നല്കി. നാട്ടുകാരുടെ പിന്തുണയും ലഭിച്ചതോടെ ഷൈലമ്മ മൂന്നരസെന്റ് ഭൂമിക്ക് ഉടമയായി.
തലവടി കോടാത്തുശ്ശേരി സാബുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു ഷൈലമ്മക്ക് കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി വാര്‍ഡംഗം പറഞ്ഞു. വസ്തുവിന്റെ തുകയായ ചെക്ക് ഷൈലമ്മക്ക് കൈമാറി. മിശ്രവിവാഹ ദമ്പതികളായ പ്രഹഌദനും ഷൈലമ്മയും ദല്‍ഹിയിലായിരുന്നു വിവാഹിതരായത്. ആദ്യപെണ്‍കുട്ടിയുടെ ജനനത്തോടെ കേരളത്തിലെത്തിയ ഇവര്‍ ഷൈലമ്മയുടെ സ്വദേശമായ തലവടിയിലെ പുന്നശ്ശേരി സൈനബ രവികുമാറിന്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറി വാടകഷെഡ്ഡിലാണ് കഴിഞ്ഞ പതിനൊന്നുവര്‍ഷമായി കഴിയുന്നത്.
2013 മെയ് പത്തിന് പ്രഹഌദന് ഹൃദയസ്തംഭനം മൂലം മരിക്കുമ്പോള്‍ മൂത്തമകള്‍ പ്രിങ്കോ പ്രഹഌദന് പ്ലസ്ടു വിദ്യാര്‍ത്ഥിയും രണ്ടാമത്തെ മകള്‍ പ്രിഘോഷ് പ്രഹഌന് അഞ്ചിലും, മകന് പ്രണവ് രണ്ടാം ക്ലാസിലുമാണ് പഠിച്ചിരുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ പഠനം തുടര്‍ന്നെങ്കിലും അടച്ചുറപ്പില്ലാത്ത കുടിലില്‍ പ്രായപൂത്തിയായ പെണ്മക്കളെ നെഞ്ചോടു ചേര്‍ത്താണ് വീട്ടമ്മ കഴിഞ്ഞിരുന്നത്.
വീട് ലഭിക്കുന്നതിനായി തലവടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയെങ്കിലും സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ അപേക്ഷ നിരസിക്കപ്പെട്ടു. ഒബിസി വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ മൂന്ന് സെന്റ് കുടിയിടപ്പവകാശം പോലും ലഭ്യമായിരുന്നില്ല. കുടുംബശ്രീ പ്രവര്‍ത്തകരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഷൈലമ്മക്ക് സ്വന്തമായി ഭൂമിലഭിച്ചതോടെ ആലംബഹീനരായ ഇവരുടെ ദുരിതത്തിന് പാതിഅറുതിയായി.
തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍, വൈസ് പ്രസിഡന്റ് ജിജി തോമസ് പ്രസാദ്, സെക്രട്ടറി ബി. രാജഗോപാല്‍, പഞ്ചായത്ത് അംഗങ്ങളായ മണിദാസ് വാസു, ദിനു വിനോദ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ രാജമ്മ സന്തോഷ്, സുധീന്ദ്രബാബു എന്നിവര്‍ പുനരധിവാസത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: