പാനൂര്‍: സിപിഎം കേന്ദ്രങ്ങളില്‍ മതതീവ്രവാദ സെല്ലുകള്‍ സജീവമാകുന്നു. പാര്‍ട്ടി സ്വാധീനമേഖലയായ കണ്ണൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തന കേന്ദ്രമാവുകയാണ്. കഴിഞ്ഞദിവസം അഞ്ച് ഐഎസ് ഭീകരരരെ എന്‍ഐഎ പിടികൂടിയത് പാര്‍ട്ടിയുടെ ശക്തമായ സ്വാധീനമേഖലയായ കനകമലയില്‍ വെച്ചായിരുന്നു. മേക്കുന്ന് കോളായി ഭാഗത്തെ പാര്‍ട്ടി ഗ്രാമത്തിലെ മലമുകളിലാണ് രാജ്യദ്രോഹികള്‍ കൂടിചേര്ന്നതെന്നത് ഗൗരവകരമാണ്. പ്രീണനരാഷ്ട്രീയത്തിന്റെ വോട്ടുബേങ്ക് ലക്ഷ്യമാക്കി സിപിഎം നടത്തുന്ന മൃദുസമീപനം നാടിനു തന്നെ ഭീഷണിയാകുകയാണ്. കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലടക്കം ഉള്‍പ്പെട്ടവരുടെ മുന്‍കാല രാഷ്ട്രീയ പാശ്ചാത്തലം ഇടതുപക്ഷത്തിനു നേരെ വിരല്‍ചൂണ്ടുന്നതാണ്. ഇതിനോട് വിധേയത്വം പുലര്‍ത്തുന്ന സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന് നാറാത്ത്,സിറ്റി ഭാഗങ്ങളിലെ എന്‍ഡിഎഫ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതും ഇതിനു ദൃഷ്ടാന്തമാണ്. ഡിവൈഎഫ്ഐയില്‍ അംഗത്വമെടുത്ത പലരും പിന്നീട് പോപ്പുലര്‍ഫ്രണ്ട് പോലെയുളള കടുത്ത മതതീവ്രവാദ സംഘടനകളിലേക്ക് ചേക്കേറുകയാണ് പതിവ്. ഇന്ന് ക്യാമ്പസ് രാഷ്ട്രീയത്തില്‍ എസ്എഫ്ഐയിലും ഇത്തരം ശക്തികള്‍ കയറിക്കൂടിയിട്ടുണ്ട്. ഇവരെയെല്ലാം താല്‍ക്കാലിക ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണ് സിപിഎം നേതൃത്വം. കനകമല, മുടക്കോഴിമല എന്നിവിടങ്ങളിലെല്ലാം ഇത്തരം തീവ്രവാദ ശക്തികള്‍ മുന്‍പും ക്യാമ്പുകള്‍ നടത്തിയിട്ടുണ്ടത്രേ. ഡിവൈഎഫ്ഐ പ്രവര്‍ത്തനത്തില്‍ സജീവ പങ്കാളിയായ ഒരു യുവാവിന്റെ സഹായത്തോടെയാണ് മുടക്കോഴിമലയില്‍ ക്യാമ്പ് നടത്തിയത്. പ്രകൃതി പഠനത്തിന്റെ പേരിലും പാരിസ്ഥിതിക വിഷയങ്ങളിലെ പഠനവുമായി ബന്ധപ്പെട്ടും നടന്ന ക്യാമ്പുകളിലും സ്ലീപ്പര്‍സെല്ലിന്റെ ഇടപ്പെടല്‍ ഉണ്ടായിട്ടുണ്ട്. സിപിഎം സ്വാധീനമേഖലയില്‍ മറ്റു ഭീഷണികള്‍ ഇല്ലാത്തതാണ് ഇവിടങ്ങള്‍ തിരഞ്ഞെടുക്കാന്‍ കാരണം. കണ്ണൂര്‍ സിറ്റി, നാറാത്ത്, മട്ടന്നൂര്‍, ഇരിട്ടി, പാനൂര്‍, തലശേരി മേഖലകളില്‍ തീവ്രവാദസംഘടനകള്‍ സിപിഎം സംരക്ഷണയില്‍ തഴച്ചു വളരുകയാണ്. കനകമലയില്‍ വെച്ച് അഞ്ചുപേരെ എന്‍ഐഎ പിടികൂടിയതില്‍ സിപിഎം നേതാവ് ടികെ.ഹംസ പ്രകടമാക്കിയ അമര്‍ഷം ശ്രദ്ധേയമാണ്. പാര്‍ട്ടികേന്ദ്രങ്ങളില്‍ നിന്നും നിരപരാധികളായ യുവാക്കളെ കേന്ദ്രത്തിന്റെ ഇടപ്പെടലില്‍ പിടികൂടുകയാണെന്ന വിചിത്രവാദമാണ് ടികെ.ഹംസ നിരത്തിയത്. പാര്‍ട്ടിഗ്രാമങ്ങളില്‍ നിന്നുമാണ് ഐഎസ് ഭീകരരെ പിടിച്ചതെന്ന് സിപിഎം നേതൃത്വം തന്നെ സമ്മതിക്കുന്നു. കണ്ണൂരില്‍ പാര്‍ട്ടിയുടെ കണ്ണുവെട്ടിച്ച് ക്യാമ്പുകളും രഹസ്യയോഗങ്ങളും നടത്താനാകില്ലെന്ന് വ്യക്തമാണ്. ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത് യുവജനസംഘടനകളിലെ ചില ചാരന്മാരെ ഉപയോഗിച്ചാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനമെന്നാണ്. കനകമലയില്‍ നിന്നും ഐഎസുകാരെ പിടികൂടിയ സംഭവത്തില്‍ സിപിഎം ജില്ലാകമ്മറ്റിയുടെ ഒരു പ്രസ്താവന പോലും വന്നില്ല എന്നതും ഗൗരവകരമാണ്. രാജ്യത്തിനെതിരെ ഭീഷണി മുഴക്കുന്നവര്‍ക്ക് പിന്തുണ നല്കുന്ന സമീപനത്തിനെതിരെ പാര്‍ട്ടിക്കുളളില്‍ തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഇതു മറച്ചു വെക്കാന്‍ ജാഗ്രതാ പരേഡുമായി ഡിവൈഎഫ്ഐയെ രംഗത്തിറക്കുകയാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: