കുമളി: ജില്ലയില്‍ അംഗീകൃത മദ്യ ശാലകള്‍ തുടര്‍ച്ചയായ മൂന്നു ദിവസങ്ങള്‍ അടഞ്ഞു കിടന്നെങ്കിലും തോട്ടം മേഖലയില്‍ നടന്നത് ലക്ഷകണക്കിന് രൂപയുടെ അനധികൃത വ്യാപാരം.
ഒന്നാം തീയതിയും, ഗാന്ധി ജയന്തിയും അടുത്ത ദിസങ്ങളായതിനാല് സംസ്ഥാനത്തു രണ്ടു ദിവസം മദ്യ ശാലകള്‍ക്കു അവധി ആയിരുന്നു. ഇത് കൂടാതെയാണ് ജില്ലയില്‍ മൂന്നാമത്തെ ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടത്. തന്മൂലം ഇടുക്കിയില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങള്‍ സര്‍ക്കാര്‍ മദ്യ ശാലകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. അതേസമയം ഇത് മുന്‍കൂട്ടി കണ്ട അനധികൃതമായി വ്യാപാരം ചെയ്യുന്നവര്‍ വലിയ തോതില്‍ വില കുറഞ്ഞ മദ്യം സംഭരിച്ചു വച്ച് ഇരട്ടിയിലധികം വില ഈടാക്കി ആവശ്യക്കാര്‍ക്കു വില്പന നടത്തിയതായാണ് വിവരം. വണ്ടിപ്പെരിയാറിന്റെ സമീപ പ്രദേശങ്ങളായ ഡൈമുക്ക്, ആനക്കുഴി, മ്ലാമല , തേങ്ങാക്കല്‍, വള്ളക്കടവ്, തുടങ്ങിയ തേയില തോട്ടം മേഖലയിലും, കുമളിക്ക് സമീപത്തെ ആനവിലാസം, ശാസ്താംനട, വള്ളിയാംതടം, എന്നീ ഏലതോട്ട മേഖലയിലുമാണ് ഈ രീതിയില്‍ ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മദ്യവ്യാപാരം നടന്നത്.
സര്‍ക്കാര്‍ ചില്ലറ വില്പന ശാലയില്‍ 360 രൂപ മാത്രം വിലയുള്ള ജവാന് ഇനത്തില്‍പെടുന്ന മദ്യമാണ് വ്യാജ വില്പനക്കാര് ഏറ്റവും കൂടുതല്‍ കച്ചവടം ചെയ്യുന്നത്. സാധാരണ ദിവസങ്ങളില്‍ ഇതിനു 600 രൂപ ഈടാക്കുമ്പോള്‍ അവധി ദിവസങ്ങളില്‍ വില 900 വരെയെത്തിയതായാണ് വിവരം. ഇതോടൊപ്പം വ്യാജ മദ്യവും വില്പന നടത്തുന്നതായാണ് വിവരം. സ്ഥിരമായി ഈ രീതിയില്‍ കച്ചവടം ചെയ്യുന്നവരുമായി നിയമ പാലകര്‍ രഹസ്യധാരണയുള്ളതായും പറയപ്പെടുന്നു.
അതുകൊണ്ട് തന്നെ എക്സൈസ്, പോലീസ് വകുപ്പുകള്‍ക്ക് അനധികൃത വ്യാപാരം സംബന്ധിച്ച് വിവരം ലഭ്യമാണെങ്കിലും നടപടി എടുത്ത സംഭവങ്ങള്‍ അപൂര്‍വമാണ്. അംഗീകൃത വില്‍പ്പന ശാലയില്ല്
വില കുറഞ്ഞ മദ്യം ആവശ്യപ്പെടുമ്പോള്‍ സ്റ്റോക്ക് ഇല്ലെന്നുള്ള മറുപടിയാണ് പലപ്പോഴും ലഭിക്കുക. എന്നാല്‍ അനധികൃത വ്യാപാരികളുടെ കൈവശം രാപകലില്ലാതെ ഇവ എങ്ങനെ ലഭിക്കുന്നു എന്നത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: