മറയൂര്‍: കാന്തല്ലൂരിലെ കൃഷിയിടങ്ങള്‍ നശിപ്പിക്കുന്ന കാട്ടാനയെ തുരത്താന്‍ നാട്ടുകാരുടേയും വനംവകുപ്പിന്റേയും നേതൃത്വത്തില്‍ ശ്രമം തുടങ്ങി. എറെ നാളായി മറയൂര്‍ മേഖലയിലെത്തുന്ന കാട്ടാന കൂട്ടം കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് വരുത്തി വയ്ക്കുന്നത്. എല്ലാ കൃഷികള്‍ക്കും നാശം ഉണ്ടായിട്ടുണ്ട്. വാഴ, കാബേജ്, കാരറ്റ് തുടങ്ങിയവും തെങ്ങ്, കവുങ്ങ്, പ്ലാവ്, പന എന്നിവയുമാണ് വന്‍തോതില്‍ ആനകള്‍ നശിപ്പിച്ചത്.നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് വനം വകുപ്പ് ഇത്തരമൊരു നീക്കം നടത്താന്‍ തീരുമാനിച്ചത്. പടക്കം പൊട്ടിച്ചും സ്പീക്കര്‍ ഉപയോഗിച്ച് കടുവയുടെ ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ തുരത്തുന്നത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായി തമിഴ്നാടിനോട് ചേര്‍ന്ന് കിടക്കുന്ന കരിമുട്ടിയിലെ മലകളില്‍ നിന്നാണ് ആനകള്‍ ഇവിടെ എത്തുന്നത്. കരിമുട്ടിയില്‍ നിന്നുമെത്തുന്ന ആനകളെ ഏത് വിധേനയും അങ്ങോട്ട് തന്നെ മടക്കി അയക്കാനാണ് വനം വകുപ്പിന്റെ ശ്രമം. വരും ദിവസങ്ങളിലും ഇത്തരമൊരു നീക്കം തുടരുമെന്നാണ് അധികൃതര്‍ നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: