തൊടുപുഴ: നഗരസഭയിലെ വികസന മുരടിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ആരോപിച്ച് ബിജെപി കളംവിട്ടതോടെ നഗരസഭയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ആരോപണ പ്രത്യാരോപണങ്ങളുമായി കൗണ്‍സില്‍ അംഗങ്ങള്‍ നിലയുറപ്പിച്ചതോടെ യോഗം കലുഷിതമായി.
വൈസ് ചെയര്മാന് ടി.കെ.സുധാകരന് നായര്‍ വന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണവുമായി ഭരണപക്ഷാംഗം എത്തിയതോടെ യോഗം ബഹളമയമായത്. വാര്‍ഷിക പദ്ധതികള്‍ അട്ടിമറിക്കപ്പെട്ടു എന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങളും യോഗത്തില്‍ ബഹളം വെച്ചു. യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച എം കെ ഷാഹുല്‍ ഹമീദാണ് വൈസ് ചെയര്‍മാനെതിരെ ആരോപണം ഉന്നയിച്ചത്. തന്റെ വാര്‍ഡിലെ പണി പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതിക്ക് തുക അനുവധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷാഹുല്‍ ഹമീദ് എഴുന്നേറ്റത്. പാര്‍ക്കിലെ പണികളും, തെരുവു വിളക്കുമാണ് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ആദ്യം തന്റെ പദ്ധതിക്ക് പണം നല്‍കിയതിന് ശേഷം മറ്റുള്ളവയ്ക്ക് അനുവധിച്ചാല്‍ മതി എന്ന നിലപാടാണ് ഷാഹുല്‍ ഹമീദ് എടുത്തത്. ഇതിനെ ഭരപക്ഷാംഗങ്ങള്‍ തന്നെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഷാഹുല്‍ ഹമീദ് വൈസ് ചെയര്‍മാനെതിരെ ആരോപണം ഉന്നയിച്ചത്.
വൈസ് ചെയര്‍മാന്റെ ഓഫീസിലെ വൈകിട്ട് ആറ് മുതല്‍ 10 വരെയുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം എന്ന് ഷാഹുല്‍ ഹമീദ് ആവശ്യപ്പെട്ടു.
വന്‍ അഴിമതിയുടെ കളമാണ് ആ സമയങ്ങളില്‍ ഇവിടെ ആ സമയങ്ങളില്‍ നടക്കുന്നത്. അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം വൈസ് ചെയര്‍മാനാണ് കഴിഞ്ഞ ആഴ്ച ഉദ്ഘാടനം ചെയ്തത്. ഇതിന് എത്ര രൂപാ കിട്ടിയെന്നും ഷാഹുല്‍ ഹമീദ് ചോദിച്ചു. ചെയര്‍പേഴ്സണ്‍ ഷാഹുല്‍ഹമീദിന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അദ്ദേഹം അടങ്ങിയില്ല.തുടര്‍ന്ന് താനുമായി ബന്ധപ്പെട്ട് നടന്ന എന്ത് പ്രവര്‍ത്തനങ്ങളും ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാമെന്നും ടി.കെ.സുധാകരന് നായര്‍ പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ ആളുകളുമായി ഇനിയും ഇടപെടും. തനിക്ക് ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് പാര്‍ക്കിലേയും തെരുവു വിളക്കിനേയും കുറിച്ച് ഉന്നയിച്ചുള്ള ആരോപണങ്ങള്‍ വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തീരുമാനമായി.
നഗരസഭയുടെ നല്ലത് വേണ്ടി മാത്രമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞവസാനിപ്പിച്ച ചെയര്‍പേഴ്സണ്‍ വികാരാധീനയായി. എ.ഇക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് ജെസി ആന്റണി ഉന്നയിച്ചത്. തുടര്‍ന്ന് അവശ്യ പദ്ധതികളായി സമര്‍പ്പിച്ചവയ്ക്ക് പ്രാധാന്യമനുസരിച്ച് ഫണ്ട് കണ്ടെത്താന്‍ തീരുമാനിച്ചു. അഡ്വാന്‍സ് പദ്ധതികള്‍ ചെയ്യുന്നതിനും നിയന്ത്രണം വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: