അടിമാലി: ദേശീയ പാത വികസനത്തിന് വനംവകുപ്പ് എതിര് നില്ക്കുന്നെന്നാരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നേര്യമംഗലം വനംവകുപ്പ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ വ്യാപക അക്രമം. വനംവകുപ്പിന്റെ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും ഓഫീസിന്റെ ജനല്‍ചില്ലുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എറിഞ്ഞ് തകര്‍ത്തു. ഇന്നലെ ഉച്ചയോടെയാണ് ഡിഡിസി പ്രസിഡന്റ് റോയി കെ പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ നേര്യമംഗലം പാലത്തിന് സമീപത്തുനിന്ന് മാര്‍ച്ച് നടത്തിയത്. നേര്യമംഗലം വനംവകുപ്പ് ഓഫീസിന് സമീപം മാര്‍ച്ചെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തര്‍ വ്യാപക അക്രമം അഴിച്ച് വിടുകയായിരുന്നു. കല്ലേറില്‍ ഒരു വനംവകുപ്പ് ജീവനക്കാരനും കുട്ടമ്പുഴ സ്റ്റേഷിനിലെ എഎസ്ഐ ഉള്‍പ്പെടെ നിരവധി പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ കോതമംഗലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആശുപത്രിയില്‍ ചികിത്സയിലാണ്. കൃഷ്ണമൂര്‍ത്തിയെന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ലാത്തിച്ചാര്‍ജിനിടെയാണ് ഇയാള്‍ക്ക് പരിക്കേറ്റതെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് 70 പേര്‍ക്കെതിരെ കുട്ടമ്പുഴ പോലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ദേശീയ പാതയില്‍ ഗതാഗത തടസം വരുത്തിയതിന് അടിമാലി പോലീസും കേസെടുത്തിട്ടുണ്ട്. രാത്രി വൈകി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോഴും അക്രമത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: