പൊന്‍കുന്നം: വാട്ടര്‍ അതോറിട്ടിയുടെ താല്‍ക്കാലിക തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നു. പൊന്‍കുന്നം സബ്ഡിവിഷനിലെ പമ്പിങ്ങ് മേഖലയില്‍ ജോലി ചെയ്യുന്നവരെയാണ് കൂട്ടത്തോടെ ജോലിയില്‍ നിന്നു ഒഴിവാക്കാന്‍ നീക്കം നടക്കുന്നത്.
20 വര്‍ഷത്തിന് മുകളില്‍ വരെ ജോലിപരിചയമുള്ള ഇവരെ വകുപ്പ് കയ്യാളുന്ന പാര്‍ട്ടിയുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്യുന്നുവെന്നാണ് ആരോപണം. സബ് ഡിവിഷന്റെ കീഴില്‍ മുണ്ടക്കയം, എരുമേലി, പൊന്‍കുന്നം, മണിമല എന്നിവിടങ്ങളിലായി 35 ഓളം കരാര്‍ തൊഴിലാളികളാണുള്ളത്.
ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍, വാല്‍വ് ഓപ്പറേറ്റര്‍മാര്‍, ടാങ്ക് വൃത്തിയാക്കല്‍ നടത്തുന്ന വര്‍ക്കര്‍മാര്‍ തുടങ്ങി ഓഫീസിനുള്ളില്‍ പ്യൂണ്‍ വരെയുള്ള തസ്തികകളില്‍ ജോലി ചെയ്യുന്ന 35 തൊഴിലാളികളാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. എച്ച്.ആര്. ജീവനക്കാര്‍ എന്നറിയപ്പെടുന്ന ഇവര്‍ക്ക് 310 രൂപ മാത്രമാണ് ദിവസ വേതനം. വര്‍ഷങ്ങളുടെ പ്രവൃത്തി പരിചയമുള്ളവരെ പിരിച്ചുവിട്ട് പരിചയമില്ലാത്തവരെ ജോലി ഏല്‍പ്പിക്കുന്നത് വാട്ടര്‍ അതോറിട്ടിയുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കുമെന്നും ആരോപണമുണ്ട്.
ഭരണമുന്നണികള്‍ മാറി വന്നപ്പോളും കാര്യമായ ഒഴിവാക്കലുകള്‍ ഇല്ലാതിരുന്ന തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആക്ഷേപം ഉയര്‍ന്നു. ഘടകകക്ഷിയുടെ പ്രാദേശിക നേതൃത്വം ഇടപെട്ട് മാറ്റുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ സര്‍വീസ് സംഘടനാ നേതൃത്വം അസംതൃപ്തരാണ്.
തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്നവരെ രാഷ്ട്രീയ പ്രേരണയാല്‍ നീക്കം ചെയ്യാന്‍ ശ്രമം നടത്തുന്നുവെന്ന് ആരോപണമുയര്‍ന്നതോടെ വിഷയത്തില്‍ തൊഴിലാളി സംഘടനകള്‍ ഇടപെടണമെന്ന് ആവശ്യമുയര്‍ന്നു.
ലക്ഷങ്ങള്‍ വിലവരുന്ന പമ്പിങ്ങ് മോട്ടോറുകളും, ജലവിതരണത്തിന്റെ ദിശ നിയന്ത്രിക്കുന്ന വാല്‍വ് ലൈനുകളും ഉള്‍പ്പെടെ പരിചയമില്ലാത്തവരെ ഏല്‍പ്പിക്കുന്നതിനെതിരെ ജീവനക്കാരില്‍ ഒരു വിഭാഗത്തിനും ശക്തമായ എതിര്‍പ്പുണ്ട്. പരിചയക്കുറവ് മൂലം കൃത്യമായ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാതെ മോട്ടോറുകള്‍ ഉള്‍പ്പെടെ തകരാറിലാകുന്നത് വാട്ടര്‍ അതോറിട്ടിക്ക് വന്‍ നഷ്ടത്തിനും ഇടയാക്കുമെങ്കിലും കൂടുതല്‍ പണികള്‍ ലഭിക്കുമെന്നതിനാല്‍ നീക്കത്തിന് ഒരു വിഭാഗം കരാറുകാരും ഒത്താശ ചെയ്യുന്നുണ്ട്.
മുണ്ടക്കയത്ത് ആറ് കരാര്‍ ജീവനക്കാരെ മാറ്റി പുതിയ ആളുകളോട് ജോലിക്ക് കയറാന്‍ നിര്‍ദേശിച്ചിരിക്കുകയാണെന്നും എരുമേലിയില്‍ അഞ്ച് പേരെ മാറ്റി പുതിയ ആളുകളോട് ജോലിക്ക് കയറാന്‍ നിര്‍ദേശം നല്‍കിയതായും തൊഴിലാളികള്‍ പറയുന്നു. പൊന്‍കുന്നത്തും കാഞ്ഞിരപ്പള്ളിയിലും തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്.
വാട്ടര്‍ അതോറിട്ടിയില്‍ നിന്നും കരാറുകാര്‍ മുഖേന പുറംജോലിക്ക് എടുക്കുന്നവരായതിനാല്‍ വകുപ്പുമായി ബന്ധമില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: