ഇരിട്ടി: 22 ലക്ഷം രൂപയുടെ കുഴല്‍ പണവുമായി മഹാരാഷ്ട്ര സ്വദേശിയെ ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രദീപന് (41) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചയോടെ വള്ളിത്തോട് വെച്ച് പോലീസ് സംഘം നടത്തിയ വാഹന പരിശോധനക്കിടെ ബാംഗ്ലൂര്‍ പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ്സില്‍ വെച്ചാണ്കുഴല് പണവുമായി ഇയാള്‍ പിടിയിലാവുന്നത്. ആയിരത്തിന്റെ കെട്ടുകളായി അരയിലും സഞ്ചിയിലും മറ്റുമായി സൂക്ഷിച്ച നിലയിലായിരുന്നു കുഴല്‍ പണം. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇരിട്ടിയിലെ ഒരു വ്യക്തിക്ക് നല്കുവാനായാണ് പണം കൊണ്ടുവന്നതെന്ന വിവരം ലഭിച്ചതായാണ് അറിയുന്നത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുഴല്‍ പണം കൂടാതെ കര്‍ണ്ണാടകത്തില്‍ നിന്നും വരികയായിരുന്ന വിവിധ ടൂറിസ്റ്റ് ബസ്സുകളില്‍ നിന്നായി ആയിരത്തി മുന്നൂറോളം പാക്കറ്റ് നിരോധിത പാന്‍ മസാലകള്‍, നികുതി വെട്ടിച്ച് കടത്തുകയായിരുന്ന അഞ്ചു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങള്‍ അടക്കമുള്ള വസ്തുക്കള്‍ എന്നിവയും പിടികൂടി. നികുതി വെട്ടിച്ചു കടത്തുകയായിരുന്ന സാധനങ്ങള്‍ പോലീസ് വില്‍പ്പന നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇരിട്ടി ഡിവൈഎസ്പിയെ കൂടാതെ ഇരിട്ടി സിഐ സജേഷ് വാഴാളപ്പില്‍, പ്രിന്‍സിപ്പല്‍ എസ്ഐ സുധീര്‍ കല്ലന്, ഉളിക്കല്‍, കരിക്കോട്ടക്കരി, ആറളം, ഇരിക്കൂര്‍ തുടങ്ങിയ സ്റ്റേഷനിലെ എസ്ഐമാര്‍ തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: